2012 ഏപ്രിൽ 17, ചൊവ്വാഴ്ച

ക്നാനായ കത്തോലിക്കാ കോണ്ഗ്രസും വിഡ്ഢിദിനത്തിന്‍റെ പ്രസക്തിയും.

ക്നാനായ സമുദായത്തില്‍ നിന്ന് കൂട്ടത്തോടെ സമുദായാംഗങ്ങള്‍ പുറത്തേക്കൊഴുകുന്നുവെങ്കില്‍ സമുദായത്തെ സംബന്ധിച് അതൊരു പ്രതിസന്ധിയാണ്. സമുദായത്തിന് ഇന്ന് അങ്ങനെയൊരു പ്രതിസന്ധിയില്ലെന്ന് മാത്രമല്ല; അമ്പത് നോയമ്പ് വീടിയതിന്റെ തൊട്ടു പിറകെ ഒന്നിന് പിറകെ ഒന്നായി ക്നാനായ കത്തോലിക്കാ പള്ളികളില്‍ സമുദായാംഗങ്ങളുടെ വിവാഹം ആശീര്‍വദിക്കപ്പെടുകയുമാണ്. ഇവര്‍ എല്ലാവരും തന്നെ കേരളത്തിന്‌ വെളിയിലും ഇന്ത്യക്ക്‌ വെളിയിലും ഒക്കെയായി ജോലി ചെയ്യുന്നവരുമാണ്.

സമുദായത്തിന് എന്തോ വലിയ പ്രതിസന്ധികള്‍ ഉണ്ടെന്നും അതിന്റെ ഉറവിടം അമേരിക്കയാണെന്നും അതില്‍ തങ്ങള്‍ക്കുള്ള ഉത്ക്കണ്ട വളരെ വലിയതാണെന്നും ഒക്കെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വിലയിരുത്തുകയുണ്ടായി. അതിനു അവര്‍ കണ്ടെത്തിയ ദിവസം ലോക വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നാം തിയതിയായത് യാദൃശ്ചികമാകാം! അമേരിക്കയില്‍ സമുദായത്തിന് വെളിയില്‍ നിന്ന് വിവാഹം കഴിച്ചവര്‍ക്ക് ക്നാനായ മിഷനുകളില്‍ തുടരാമെന്ന് നിയമം അനുശാസിക്കുന്നുണ്ട് എന്ന മൂലക്കാട്ട് പിതാവിന്‍റെ വെളിപ്പെടുത്തലാണ് ഈ അങ്കലാപ്പുകള്‍ക്ക് ആധാരം.

ഇത് അമേരിക്കയില്‍ മാത്രമായി ഒതുങ്ങാതെ നാട്ടിലുള്ള എല്ലാ ക്നാനായ ഇടവകകളിലും അന്യ സമുദായത്തില്‍ നിന്ന് വിവാഹം ചെയ്തവര്‍ ഈ നിയമത്തിന്റെ ചുവടു പിടിച്ച് മാതൃ ഇടവകകളില്‍ ഇടിച്ചു കയറി സമുദായത്തെ നശിപ്പിക്കും എന്നൊക്കെയാണ് ആവലാതികള്‍ ! സമചിത്തതയോടെ ഈ വിഷയം ആരും കൈകാര്യം ചെയ്യുന്നില്ല എന്നുള്ളതാണ് ഈ വൈകാരിക വിക്ഷോഭങ്ങള്‍ ഇത്രയേറെ കൊട്ടിഘോഷിക്കാന്‍ കാരണമാകുന്നത്.

ക്നാനായ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്നു എന്നവകാശപ്പെടുന്ന ബ്ലോഗുകളിലും ഇ മെയില്‍ ഗ്രൂപ്പുകളിലും ചിലതൊഴിച്ച് ബാക്കിയെല്ലാം ഈ വിഷയം സംബന്ധിച്ച് പൊള്ളയായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് തമ്മില്‍ തല്ലുകയാണ്. രക്തം നല്‍കി ജീവന്‍ നല്‍കി സമുദായത്തെ സംരക്ഷിക്കുമെന്ന് ചിലര്‍ ഗീര്‍വാണം മുഴക്കുന്നു. ഇതൊന്നും കാര്യമായി ഏശാത്തവരാണ് സാധാരണക്കാരായ സമുദായാംഗങ്ങള്‍ . അതുകൊണ്ട് തന്നെ അവര്‍ ഇതൊന്നും ആലോചിക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ പോലും ചെയ്യാതെ മക്കള്‍ക്ക്‌ സമുദായാംഗങ്ങളായ ഇണകളെ അന്വേഷിക്കുകയും കണ്ടെത്തി വിവാഹം കഴിപ്പിക്കുകയും ചെയ്യും.

നൂറ്റാണ്ടുകളായി സമൂഹം നിലനില്‍ക്കാന്‍ ഇടയായതും സ്വവംശ വിവാഹനിഷ്ടയില്‍ പൂര്‍വികര്‍ ജാഗ്രത പുലര്‍ത്തിയത് കൊണ്ടാണു. അല്ലാതെ സംഘടനകള്‍ പ്രമേയം പാസക്കിയതിലൂടെയല്ല. സമുദായം മാറി വിവാഹം കഴിച്ചവര്‍ തികഞ്ഞ ബോധ്യതോടെയാണ് അങ്ങനെ ചെയ്തിട്ടുള്ളത്. ഒരു തിരിച്ചു വരവിനായി ആരും ശ്രമിച്ചതായി അറിവില്ല. അമേരിക്കയില്‍ അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കതിന് സാധിക്കും. എന്നാല്‍ അവരുടെ മക്കള്‍ക്ക്‌ ക്നാനായ സമുദായത്തില്‍ നിന്ന് ഇണയെ കണ്ടെത്താന്‍ പ്രയാസമായിരിക്കും. കാരണം, ക്നാനായക്കാര്‍ മക്കള്‍ക്ക്‌ വിവാഹം ആലോചിക്കുമ്പോള്‍ മറ്റെന്തിനെക്കാള്‍ സമുദായത്തിന്റെ പാരമ്പര്യത്തിന് മുന്‍തൂക്കം നല്‍കുന്നവരാണ്.

എന്ന് വച്ചാല്‍ മാതാവോ പിതാവോ മാത്രം ക്നാനായ സമുദായാംഗം ആയിട്ടുള്ളവരെ ക്നാനായക്കാരായി സമുദായമോ സമുദായാംഗങ്ങളോ അംഗീകരിക്കുന്നില്ല. അങ്ങനെയുള്ളവരെ അംഗീകരിക്കണമെന്ന് പറയാന്‍ ഒരു നിയമവും അനുശാസിക്കുന്നുമില്ല. പിന്നെയെന്തിനാണ് ആര്‍ക്കാണ് ആശങ്ക? രക്തവും ജീവനും നല്‍കാന്‍ തയ്യാറുള്ളവര്‍ അത്രയ്ക്കൊന്നും മെനക്കെടേണ്ടതില്ല, മക്കള്‍ക്ക് വിവാഹാലോചന വരുമ്പോള്‍ വരന്‍റെ / വധുവിന്‍റെ മാതാപിതാക്കള്‍ ക്നാനായക്കാരാണോ എന്ന് മാത്രം ചിന്തിച്ചാല്‍ മതിയാകും.

2012 മാർച്ച് 9, വെള്ളിയാഴ്‌ച

സഭാധികാരവും സംഘടനകളും

കത്തോലിക്കാ സഭയും സംഘടനകളും തമ്മില്‍ അണ്ടര്‍വെയറും വള്ളിയും പോലുള്ള അഭേദ്യ ബന്ധമായിരുന്നു നാളിതുവരെ ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ ആ ബന്ധത്തിന് ഉലച്ചില്‍ തട്ടി തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭ ദൈവിക സംവിധാനവും സംഘടനകള്‍ മാനുഷിക സംവിധാനവും എന്നാണു വയ്പ്‌. അങ്ങനെയെങ്കില്‍ ഇത് ദൈവവും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ആരംഭം കൂടിയാകുന്നു.

ഇതുവരെയും സംഘടനകള്‍ സഭാധികാരികള്‍ക്ക് അനഭിമതരാകാതിരുന്നതിന് കാരണം ഒരു പക്ഷേ അത് നയിച്ചവര്‍ വെറും ഏറാന്‍ മൂളികളായത് കൊണ്ടോ അല്ലെങ്കില്‍ സഭയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലെ ഏകാധിപത്യ പ്രവണതകള്‍ സംബന്ധിച്ച വിഷയങ്ങളില്‍ വായടച്ച് നിഷ്ക്രിയരായതുകൊണ്ടോ ആകാം. സംഘടനകള്‍ ജനിക്കുന്നതിനും മുമ്പ്‌ തന്നെ സഭാധികാരികള്‍ തങ്ങളുടെ (ദൈവീക)അധികാരം വിശ്വാസികള്‍ക്ക്‌മേല്‍ അടിച്ചേല്‍പിക്കുക പതിവായിരുന്നു. സംഘടനകള്‍ വന്നിട്ടും അത്തരം പ്രവണതകള്‍ ശമിച്ചില്ലെന്നു മാത്രമല്ല; കൂടുതല്‍ ബലപ്പെടുകയും ചെയ്തു.

ദൈവീകാധികാരമെന്ന പേരില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഭാധികാരികള്‍ കൈക്കൊണ്ട ചില വൃത്തികെട്ട സമരമുറകള്‍ ബഹുജന മധ്യത്തില്‍ വസ്ത്രാക്ഷേപം ചെയ്ത് സ്വയം നഗ്നരാകാനായിരുന്നു സംഘടനകളുടെ യോഗം! കേരളത്തില്‍ സഭയുടെ കീഴിലുള്ള ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തിയ സമരത്തെ നേരിടാന്‍ സഭാധികൃതര്‍ തേടിയത്‌ ഇത്തരം ഹീന മാര്‍ഗമാണ്. ഇത്തരം നഗ്നതാണ്ഡവങ്ങള്‍ക്ക് കുട പിടിക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ അറിഞ്ഞോ അറിയാതെയോ സാധാരണക്കാരായ വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

സാമുദായികം പോലുള്ള വൈകാരിക വിഷയങ്ങളില്‍ സഭാധികാരികള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കാതെ വരുമ്പോള്‍ അത് ചോദ്യം ചെയ്യുന്ന സംഘടനകളെയും നേതാക്കളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്താന്‍ നടത്തുന്ന ശ്രമം ദൈവീകമാണെങ്കില്‍ കൂടി വച്ചു പൊറുപ്പിക്കാവുന്ന ഒന്നല്ല. ദൈവീകാധികാരം കൈയ്യാളുന്ന തങ്ങളും മനുഷ്യരാണെന്ന മട്ടില്‍ ഈ വിഷയങ്ങളെ സമീപിക്കേണ്ടതുണ്ട്.

കെ.സി.സി.എന്‍.എ. യുടെ കണ്‍വന്‍ഷനില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള അങ്ങാടിയത്ത് പിതാവിന്റെ നിലപാട് ഈയര്‍ത്ഥത്തില്‍ അദ്ദേഹം പുനപരിശോധിക്കുകയാണ് വേണ്ടത്‌.. സഭാധികാരികളുടെ ഇംഗിതത്തിനു വഴങ്ങിയില്ലെന്ന കാരണത്താല്‍ പള്ളിയോടനുബന്ധിച്ച് സമാന്തര സംഘടനകള്‍ രൂപീകരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്‌? രണ്ടിലും അംഗങ്ങള്‍ ആയിട്ടുള്ള വിശ്വാസി സമൂഹം ഒന്നായിരിക്കെ എന്തിനാണ് രണ്ടു സംഘടനകള്‍ ?

ദൈവീകമായി തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ശ്ലൈഹീക അധികാരം കൂദാശകള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തി മാനുഷികമായി ചിന്തിച്ച് അല്‍മായ സംഘടനകളുമായി കൈ കോര്‍ത്ത്‌ സഭാധികാരികള്‍ പ്രവര്‍ത്തിക്കുന്നതല്ലേ ആധുനിക ലോകക്രമത്തിന് കൂടുതല്‍ ഉചിതം?

2012 മാർച്ച് 8, വ്യാഴാഴ്‌ച

ക്നാനായക്കാരും അമേരിക്കന്‍ ആശയക്കുഴപ്പങ്ങളും

അമേരിക്കയില്‍ ക്നാനായക്കാര്‍ക്കിടയിലുള്ള ആശയക്കുഴപ്പം സംബന്ധിച് തികഞ്ഞ അവ്യക്തത തന്നെയാണുള്ളത്. കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് പ്രസിദ്ധീകരിച്ച കത്ത് ഈയവസരത്തില്‍ ഏറ്റവും അനുയോജ്യമായി കരുതുന്നു.

ആശയക്കുഴപ്പം സംബന്ധിച് മൂലക്കാട്ട് പിതാവ് ചില വ്യക്തത നല്‍കിയത് കണ്ടു. അതനുസരിച്ച് സമുദായം മാറി വിവാഹിതരായവര്‍ക്ക് ക്നാനായ മിഷനില്‍ തുടരാമെന്നും ജീവിത പങ്കാളിക്കും കുട്ടികള്‍ക്കും സീറോ മലബാര്‍ സഭയുടെ കീഴില്‍ തുടരാമെന്നുമാണ് മനസിലാകുന്നത്. കുടുംബത്തില്‍ ഇങ്ങനെ ഒരു വേര്‍തിരിവ് വരുന്നതിന്റെ ഭവിഷ്യത്ത്‌ മനസിലാക്കി കുടുംബ നാഥനും ക്നാനായ മിഷനില്‍ നിന്ന് മാറി സീറോ മലബാര്‍ സഭയില്‍ തുടരുന്നത് തന്നെയായിരിക്കും അഭികാമ്യം എന്നും പിതാവ് പറയുന്നു.

എന്നാല്‍ സീറോ മലബാര്‍ സഭയുടെ അമേരിക്കയിലെ അധ്യക്ഷന്‍ മാര്‍ അങ്ങാടിയാത്ത്‌ ഈ വിഷയത്തെ സംബന്ധിച്ച് പറഞ്ഞിട്ടുള്ളതിലാണ് അവ്യക്തത എന്ന് അദ്ദേഹത്തിന്റെ ഇത് സംബന്ധിച്ചുള്ള പ്രസ്താവന വ്യക്തമാക്കുന്നു.

സമുദായം മാറി കല്യാണം കഴിച്ച ക്നാനായക്കാരനും കുടുംബാംഗങ്ങളും ക്നാനായ മിഷനില്‍ തന്നെ തുടരണം എന്നാണു സഭ ആഗ്രഹിക്കുന്നത് എന്നാണ് ഈ വിഷയം സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്‌..

മൂലക്കാട്ട് പിതാവ് പറയുന്ന ക്ലാരിഫികേഷന്‍ അല്ല അങ്ങാടിയത്ത്‌ നല്‍കുന്നത്. ഇവിടെയാണ്‌ അവ്യക്തത. ഈ രണ്ടു മെത്രാന്മാരെയും ശ്രവിക്കുന്ന ക്നാനായക്കാരെയാകട്ടെ ഇതൊന്നും ബാധിക്കുന്നെയില്ല. കാരണം അവര്‍ അന്യ സമുദായത്തില്‍ നിന്നല്ല വിവാഹം കഴിച്ചിരിക്കുന്നത്. എന്നാല്‍ ലോകത്ത്‌ മറ്റെല്ലായിടത്തും എന്നതുപോലെ അന്യ സഭകളില്‍ നിന്ന് വിവാഹം കഴിച്ചിട്ടുള്ള അനേകം ക്നാനായക്കാര്‍ ഉള്ള രാജ്യം കൂടിയാണ് അമേരിക്ക.

വിദൂര ഭാവിയില്‍ ക്നാനായ സമുദായത്തിന്റെ വ്യക്തിത്വം കോട്ടം വരാതെ കാത്തു സൂക്ഷിക്കണമെങ്കില്‍ ഇത്തരം അവ്യക്തതകള്‍ ഒഴിവാക്കേണ്ടതുണ്ട്. കെ.സി.സി.എന്‍..എ. പ്രസിഡന്‍റ് ആവശ്യപ്പെടുന്നതുപോലെ ഇത് സംബന്ധിച് മൂലക്കാട്ട് പിതാവ്‌ പറയുന്ന കാര്യം തന്നെ അങ്ങാടിയത്ത്‌ പിതാവും ശരി വയ്ക്കുക എന്നതാണ് സമുദായത്തിന്റെ ആവശ്യം.

ക്നാനായക്കാരനല്ലാത്ത മെത്രാന് കീഴില്‍ വിശ്വാസികളായി തുടരുക എന്നതാണ് അമേരിക്കയിലെ ക്നാനായക്കാരുടെ ദൈവ നിയോഗം. ഇത് യഥാര്‍ത്ഥത്തില്‍ ആയിരത്തി തൊള്ളായിരത്തി പതിനൊന്നിന് മുമ്പ്‌ കേരളത്തിലെ ക്നാനായക്കാരുടെ അതേ അവസ്ഥ തന്നെയാണ്.

കേരളത്തില്‍ നമുക്ക്‌ അനുവദിച്ചു കിട്ടിയിട്ടുള്ള സ്വയംഭരണാവകാശ അധികാരം അങ്ങാടിയത്ത്‌ പിതാവിന് അറിവുള്ളതാണ്. ലോകത്തെവിടെയായാലും വംശീയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍ ഇത്രയേറെ ശുഷ്കാന്തി പുലര്‍ത്തുന്ന അപൂര്‍വം സമൂഹങ്ങളില്‍ ഒന്നായി കണ്ട് ഭാവിയില്‍ അതിന്റെ തനിമ നില നിര്‍ത്തുന്നതിനു വേണ്ട ഒത്താശകള്‍ പിതാവിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

സംഘടനകളും സമുദായാംഗങ്ങളായ അജപാലകരും ഈ വിഷയത്തില്‍ വേണ്ടത്ര ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ വേട്ട മൃഗവും ഇരയും എന്ന ജന്തു സംസ്കാരത്തിലേക്ക് തരം താഴുന്ന ഗതി കെട്ട കാഴ്ചയാണ് പക്ഷം ചേര്‍ന്നുള്ള ആക്രമണ പ്രത്യാക്രമണങ്ങളില്‍ പ്രകടമാകുന്നത്.

സമുദായത്തിന് ഗുണപരമായ ഇത്തരം ആവശ്യങ്ങളെയും നിര്‍ദ്ദേശങ്ങളെയും പിന്തുണയ്ക്കുക എന്നതാണ് ഓരോ ക്നാനായക്കാരന്റെയും ദൗത്യം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പ്രസക്തിയില്ലെന്ന് മാത്രമല്ല, സമുദായത്തിന്റെ ഗുണപരമായ വളര്‍ച്ചയ്ക്ക്‌ അത് ഹാനികരമായി തീരുകയും ചെയ്തേക്കാം.

2012 മാർച്ച് 6, ചൊവ്വാഴ്ച

അമേരിക്കന്‍ ക്നാനായ രാഷ്ട്രീയം

ലോക രാഷ്ട്രീയങ്ങളെ വെല്ലുന്ന കളികളാണല്ലോ അമേരിക്കന്‍ ക്നാനായ രാഷ്ട്രീയത്തില്‍ ? പള്ളി ഗ്രൂപ്പ്‌ , കെ.കെ. ഗ്രൂപ്പ്‌, അങ്ങനെ ഏതാണ്ടൊക്കെ ഗ്രൂപ്പ്‌.

യഥാര്‍ത്ഥത്തില്‍ ക്നാനായക്കാരന്‍ പട വെട്ടുന്നത് ആരോടാണ്? ക്നാനായക്കാരനോടോ ? അതോ പള്ളിയോടോ? പള്ളിയുടെ നിലപാട് കാനോന്‍ നിയമം അനുസരിച്ച് ഡിവൈന്‍ ആണ്. സംഘടനകളുടെത് മാനുഷികവും.

ഇത് ദഹിക്കുന്നവര്‍ സമുദായത്തില്‍ കുറവല്ല. എന്നാല്‍ പഴയ തലമുറയില്‍ പെട്ട ചുരുക്കം ചിലര്‍ ഇതിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായും വിരുദ്ധരായി മാറും. പുതുതലമുറയുടെ കാര്യമോ? അവരെ ആര് ഇതൊക്കെ പറഞ്ഞു മനസിലാക്കും? ഇതിനു സഭയ്ക്ക് എന്തെങ്കിലും മാര്‍ഗ്ഗരേഖയുണ്ടോ?

ഇതാണ് ഭാവിയില്‍ പള്ളിയും സംഘടനകളും ഒരു പോലെ നേരിടാന്‍ പോകുന്ന യഥാര്‍ത്ഥ വെല്ലുവിളി അല്ലെങ്കില്‍ പ്രതിസന്ധി.

2012 ഫെബ്രുവരി 28, ചൊവ്വാഴ്ച

ക്നാനായ സമുദായത്തില്‍ സന്യസ്തരുടെയും അല്‍മേനികളുടെയും പങ്ക്

ക്നാനായ സമുദായത്തിലെ രണ്ടു ഘടകങ്ങള്‍ ആണ് സന്യസ്തരും അല്‍മായരും. വംശശുദ്ധി കാത്തു പരിപാലിക്കുക എന്ന ചരിത്ര ദൗത്യം അല്‍മായര്‍ നൂറ്റാണ്ടുകളായി പിന്തുടരുമ്പോള്‍ ദൈവവിളി എന്ന നിയോഗവുമായി സ്വന്തം രൂപതയിലും മറ്റ് രൂപതയിലും സേവനം ചെയ്യുക എന്നതാണ് സന്യസ്തധര്‍മ്മം. ആഗോള കത്തോലിക്കാ സഭയുടെ ഭാഗമെന്ന നിലയിലാണ് ക്നാനായ സന്യസ്തര്‍ക്ക് മറ്റ് രൂപതകളില്‍ സേവനം ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടുള്ളത്‌.

ഇങ്ങനെ മറ്റ് രൂപതയില്‍ സേവനം ചെയ്യുന്ന അനേകം സന്യസ്തരും ഒന്നിലധികം മെത്രാന്മാരും ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം ആണ്. ഈ സന്യസ്തരോ മെത്രാന്മാരോ ക്നാനായ എന്ടോഗമിയുടെ തീവ്ര വക്താക്കള്‍ ആകേണ്ട ആവശ്യമില്ല. കാരണം വളരെ സിമ്പിള്‍ ; അവര്‍ അടുത്ത തലമുറയെ സൃഷ്ടിക്കുന്നില്ല.

എന്നാല്‍ അല്മേനി അങ്ങനെയല്ല. അവന് സമുദായത്തിന് വെളിയില്‍ ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാല്‍ വിവാഹം കഴിക്കുന്നതിന് സഭ എതിരല്ല, തൊട്ടടുത്തുള്ള കത്തോലിക്കാ പള്ളിയില്‍ അവനു ഇടവകാംഗം ആയി പ്രവേശനം നല്‍കാന്‍ ആ പള്ളികള്‍ തയ്യാറുമാണ്. അവനും കുടുംബവും കത്തോലിക്കാ വിശ്വാസികളായി ശിഷ്ട കാലം ജീവിച്ചു കൊള്ളും. നേരെ മറിച് ക്നാനായ സമുദായത്തില്‍ നിന്ന് തന്നെ പെണ്ണ് കെട്ടുന്നവരും കുടുംബവും സമുദായാംഗങ്ങളായി തുടരുകയും ചെയ്യും.

അമേരിക്കയില്‍ അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ച ക്നാനായക്കാര്‍ക്ക് അവിടുത്തെ ക്നാനായ മിഷനില്‍ അംഗങ്ങളായി തുടരാമെന്നാണത്രേ റോമില്‍ നിന്നുള്ള കല്പന. ആകട്ടെ, അതിലെന്താണിത്ര പുകില്‍. .

ഇത് ക്നാനായ സമുദായത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നാണ്? അമേരിക്കയില്‍ നിന്ന് വിവാഹാലോചന വന്നിരുന്ന പഴയ കാലങ്ങളില്‍ ഒന്നും നോക്കാതെ എടുത്തു ചാടി വിവാഹം കഴിച്ചു വെട്ടില്‍ വീണവര്‍ തീരെ കുറവല്ല. അതോന്നും ഇത്തരം എന്ടോഗമസ് പ്രശ്നങ്ങളായിരുന്നില്ല, മറിച് രണ്ടാം കെട്ടും അതുപോലുള്ള മറ്റ് ചതികളും ആയിരുന്നു.

പിന്നെ അമേരിക്ക എന്ന് കേട്ടാല്‍ രണ്ടാമതൊന്നു കൂടി ആലോചിക്കണമെന്നായി. ഇപ്പോഴിതാ മൂന്നാമത്‌ ഒന്നുകൂടി ആലോചിക്കാന്‍ ഒരു കാരണം കൂടി. പക്ഷേ ക്നാനായക്കാര്‍ ഇതിനെ അതിജീവിക്കാന്‍ പ്രാപ്തരല്ലെന്നു ആരെങ്കിലും കരുതുന്നുണ്ടോ?

2012 ഫെബ്രുവരി 25, ശനിയാഴ്‌ച

യു.കെ.കെ.സി.വൈ.എല്‍ . പഠന കളരി

മദ്യത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുന്നു എന്നിരിക്കട്ടെ. മദ്യം മനുഷ്യനെ നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണെന്നും സര്‍വ്വ രോഗങ്ങള്‍ക്കും കാരണം മദ്യമാണെന്നും അവിടെ ചര്‍ച്ച നയിക്കുന്നവര്‍ ഉന്നയിക്കും. കേട്ടിരിക്കുന്നവര്‍ മറു ചോദ്യം ചോദിച്ചു എന്ന് വരാം. അത് ഇതാണ്; പുരുഷന്മാര്‍ക്ക്‌ ദിവസം നാല് യൂണിറ്റും (നൂറു മില്ലി) സ്ത്രീകള്‍ക്ക് മൂന്ന് യൂണിറ്റും (എഴുപത്തിയഞ്ച് മില്ലി) മദ്യം അനുവദനീയമാണ്. ഇത് ഓരോ മദ്യക്കുപ്പിയുടെ ലേബലിലും വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ മിതമായ മദ്യപാനം ആരോഗ്യപരമായ ജീവിതാവസ്ഥകള്‍ക്ക് പ്രതികൂലമല്ലെന്ന കണ്ടെത്തലുകളല്ലേ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ?

മദ്യപാനം പ്രോല്‍സാഹിപ്പിക്കാനല്ല ഇതെഴുതിയത്. ക്നാനായ സമുദായവും ചരിത്രവും സംബന്ധിച്ച് യു.കെ.കെ.സി.വൈ.എല്‍ . അംഗങ്ങള്‍ക്ക്‌ സംഘടിപ്പിച്ച പഠന കളരി കേള്‍ക്കാന്‍ ഇടയായി. യു.കെ.യില്‍ ഇന്ന് ജീവിക്കുന്ന ക്നാനായ യുവജനങ്ങള്‍ക്ക്‌ ദഹിക്കുന്ന വിവരണങ്ങളാണോ ഈ പഠന കളരികള്‍ നല്‍കുന്നത്? നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ള ചരിത്രം. തെളിവുകളുടെ അഭാവം. കെട്ടിച്ചമച്ചതെന്ന കിംവദന്തി. ഇത്രയും പ്രതികൂല സാഹചര്യങ്ങളുള്ളപ്പോള്‍ ഈ ചരിത്രം അടുത്ത തലമുറയില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് പണിയല്ലേ?

ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും ജനിച്ച നമ്മുടെ തലമുറയേക്കാള്‍ എത്രയോ മുന്നിലാണ് ഇന്നത്തെ തലമുറ? ചരിത്രവും ഭൂമിശാസ്ത്രവും വിവര സാങ്കേതിക വിദ്യയും കലയും എല്ലാം വിരല്‍തുമ്പില്‍ അമ്മാനമാടുന്ന പുതു തലമുറയോട് പഴമ്പുരാണം വിളമ്പുന്നതില്‍ കഴമ്പുണ്ടോ? ഇവിടെ നമ്മള്‍ സ്വീകരിക്കേണ്ട നയം എന്താണ്? ഇത്തരം സമയം കൊല്ലി ഏര്‍പ്പാടുകളില്‍ നിന്നും മാറി, വര്‍ത്തമാന കാലത്തിന് അനുയോജ്യമായ രീതിയില്‍ സാധ്യമായ ബോധവല്‍ക്കരണത്തെക്കുറിച്ച് ചിന്തിക്കുന്നതാവില്ലേ ഉചിതം?

ചരിത്രം; അതെന്തുമാകട്ടെ. ഏഴ് ഇല്ലമോ, എഴുപത്തിരണ്ട് കുടുംബമോ, മൂന്ന് പായ്ക്കപ്പലോ, ക്നായി തോമയോ, ഉറഹാ മാര്‍ യൌസേഫോ, എഴുപത്തി രണ്ടു പദവികളോ, കൊടുങ്ങല്ലൂരോ, കടുത്തുരുത്തിയോ.... ഇന്നത്തെ തലമുറയ്ക്ക് നാം നല്‍കേണ്ട സന്ദേശം എന്താണ്? അത് വംശ ശുദ്ധി സംബന്ധിച്ചതാണ്. നിന്റെ ചരിത്രം എന്തുമായിക്കൊള്ളട്ടെ, ലോകത്തെവിടെയായാലും നീ ഒരു വംശമാണ്. സ്വവംശ വിവാഹം എന്നത് ക്നാനായക്കാരുടെ മാത്രം പ്രത്യേകതയല്ല. ലോകത്ത്‌ അനേകം ജാതി മത വിഭാഗങ്ങള്‍ നില നില്‍ക്കുന്നത്‌ വംശീയമായി തന്നെയാണ്. പിന്നെ ക്നാനായക്കാരന്‍ മാത്രം എന്തിനു വിമര്‍ശിക്കപ്പെടണം? ഈ ഒരു തലത്തില്‍ നിന്ന് കൊണ്ട് നമുക്ക്‌ നമ്മുടെ എന്ടോഗമിയെക്കുറിച് വരും തലമുറയ്ക്ക് അവബോധം നല്‍കരുതോ?

ക്ലാസുകള്‍ നയിക്കുന്നവരുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യാനല്ല; മറിച്ച്, അത് ശ്രവിക്കുന്നവരുടെ മനോഗതം എന്താവും എന്ന ആശങ്കയില്‍ നിന്നാണ് ഇങ്ങനെയൊരു കുറിപ്പ്‌ ഉണ്ടായത്‌. ജനറേഷന്‍ ഗ്യാപ്പ് എന്നതിനേക്കാള്‍ വലിയ ഒരു ഗ്യാപ്പ്‌ ആണല്ലോ യു.കെ.യില്‍ നമ്മളും നമ്മുടെ മക്കളും തമ്മില്‍ . അവരെ ബോധവല്‍ക്കരിക്കണമെങ്കില്‍ പുതിയ സംവിധാനങ്ങളുടെ സഹായം നമ്മള്‍ തേടേണ്ടതുണ്ട്. അല്ലെന്നു വരികില്‍ നമുക്ക്‌ അഗ്രാഹ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങളില്‍ തട്ടി വീഴുവാനുള്ള സാധ്യതയുമുണ്ട്.






2012 ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ക്നാനായ സമുദായവും തെളിവ് ശേഖരണക്കാരും

ക്നാനായ സമുദായത്തിന്റെ ഉത്ഭവവും ചരിത്രവും സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സമുദായം ഉന്നയിക്കുന്ന ചരിത്രപരമായ തെളിവുകള്‍ പലതും വ്യാജമാണെന്നും പുരാവസ്തു ശേഖരങ്ങളില്‍ എവിടെയും കണ്ടെത്താനാവാത്തതാണെന്നും ചിലര്‍ സമര്‍ഥിക്കുന്നു. ക്നാനായക്കാരുടെ എഴുപത്തിരണ്ട് പദവികള്‍ സംബന്ധിച്ചും മറ്റുമാണ് ഇവര്‍ക്ക്‌ പരാതി. എന്നാല്‍ ബി.സി.നൂറ്റാണ്ടില്‍ തന്നെ കേരളവുമായി മധ്യപൂര്‍വദേശങ്ങള്‍ക്ക് വാണിജ്യപരമായി ബന്ധമുണ്ടായിരുന്നു എന്നതില്‍ ഇവര്‍ക്ക്‌ അഭിപ്രായ വ്യത്യാസമില്ല. ക്നായി തോമായോ മറ്റേതെങ്കിലും ഒക്കെ തോമാമാരോ വാണിജ്യപരമായി കേരളത്തില്‍ വന്നിരിക്കാം എന്നും ഇവര്‍ കരുതുന്നു.


"ഇക്കൂട്ടര്‍ കേരളത്തില്‍ ഇന്നും ശ്രദ്ധെയരായിരിക്കുന്നത് തികച്ചും ക്രൈസ്തവ വിരുദ്ധമെന്ന്തന്നെ വിശേഷിപ്പിക്കാവുന്ന വംശത്തനിമയില്‍ ഉള്ള വിശ്വാസവും സ്വവംശ വിവാഹനിഷ്ഠ എന്ന പ്രാകൃതാചാരത്തിലുള്ള പിടിവാശിയും കൊണ്ടാണ്" എന്ന് ഒരു ലേഖനം പറയുന്നു. ഇത് തന്നെയല്ലേ ക്നാനായക്കാരും പറയുന്നുള്ളൂ? സ്വവംശ വിവാഹനിഷ്ഠ പ്രാകൃതാചാരം തന്നെയാണ് ; ക്നാനായക്കാരെ സംബന്ധിച്ചും മറ്റാരെ സംബന്ധിച്ചും. ഇക്കാര്യത്തില്‍ പുരോഗമനപരമായ കീഴ്വഴക്കങ്ങള്‍ സമുദായത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയാകുമെന്ന് മറ്റാരെക്കാളും നന്നായിട്ട് മനസ്സിലാക്കിയിട്ടുള്ളത് ക്നാനായക്കാര്‍ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് പ്രാകൃതമോ പ്രാചീനമോ എന്തായാലും സ്വവംശ വിവാഹത്തില്‍ സമുദായാംഗങ്ങള്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നത്. വംശ തനിമയില്‍ ഉള്ള വിശ്വാസം ക്രൈസ്തവ വിരുദ്ധമായി ക്നാനായ സമൂഹം ഇന്ന് വരെ കരുതിയിട്ടില്ല. മറ്റ് ക്രൈസ്തവ സഭകളോടോ വിശ്വാസികളോടോ ഒരിക്കല്‍ പോലും ക്നാനായക്കാര്‍ അസഹിഷ്ണുത പുലര്‍ത്തിയിട്ടില്ല.


ഒരു സമുദായത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഭൌമ ശാസ്ത്ര ഗവേഷണമോ പുരാവസ്തു ഗവേഷണമോ ആവശ്യമുണ്ടോ? ഇവിടെ എത്ര സമുദായങ്ങള്‍ക്കുണ്ട് ചരിത്രപരവും പുരാവസ്തു പരവുമായ പിന്‍ബലം? എന്താണ് ക്നാനായ സമുദായത്തിന്റെ വര്‍ത്തമാനകാല സ്വഭാവം? വിവാഹ ആഘോഷങ്ങളില്‍ ഒരു പ്രദേശത്തെ നാനാജാതി മതസ്ഥരുടെ പങ്കാളിത്തവും മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത്രയേറെ സോഷ്യലിസവും പരസ്യമായി പ്രകടിപ്പിക്കുന്ന മറ്റേത് സമുദായമാണ് കേരളത്തിലുള്ളത്? ലോകം മുഴുവനിലുമുള്ള ക്നാനായക്കാരെ പറ്റി അമിത മദ്യപാനികള്‍ എന്ന ദുഷ്കീര്‍ത്തി പരത്തിയിട്ടും സ്വന്തം കയ്യിലെ പണം മുടക്കി നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും മദ്യസേവ നല്‍കുന്നതില്‍ സുഖം കണ്ടെത്തുന്ന ക്നാനായക്കാരന്‍ മറ്റുള്ളവരില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലെന്നാണോ?


ഒരു സാമാന്യ വ്യക്തിയെ സംബന്ധിച്ച് അപ്പന്‍, അമ്മ, വല്യപ്പന്‍, വല്യമ്മ, വല്യപ്പന്റെ അപ്പന്‍ ഇത്രയും പേരെക്കുറിച്ച് കണ്ടും കേട്ടും ഉള്ള അറിവുണ്ടായിരിക്കും. ഈ അറിവാണ് താന്‍ ഇന്ന സമുദായത്തില്‍ ഉള്ളവനാണെന്ന ബോധ്യം അവനു നല്‍കുന്നത്. അതിനു ചരിത്രപരമായ തെളിവുകളോ തെളിവില്ലായ്മയോ അവനു തടസമാകേണ്ടതില്ല. ആ സമുദായം ഉണ്ടായതിനോ നിലനിന്നതിനോ അവന്‍ ഉത്തരവാദി ആകുന്നില്ല. വിവാഹ പ്രായമാകുമ്പോള്‍ എവിടുന്നെങ്കിലും സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ ഒരിണയെ കണ്ടെത്തിയാല്‍ , ഇഷ്ടപ്പെട്ടാല്‍ അവന്‍ വിവാഹം കഴിക്കുന്നത് സ്വാഭാവികം.


എഴുപത്തിരണ്ട് പദവികളും ആസ്വദിച്ച് ശ്രേഷ്ട ജീവിതം നയിച്ചവരാണ് ക്നാനായക്കാരുടെ മുന്‍തലമുറ എന്ന മണ്ടന്‍ ചിന്താഗതി ഇന്നത്തെ തലമുറയ്ക്ക് ഉണ്ടെന്നു സ്ഥിരബുദ്ധിയുള്ള ഒരു ക്നാനായക്കാരനും കരുതുകയില്ല. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്ന് സ്വന്തം ജീവിതം കൊണ്ട് ഒരു പക്ഷെ മേല്ജാതിക്കാരെയും കീഴ്ജാതിക്കാരെയും ഇടത്തട്ടുകാരെയും ഒരുപോലെ മനസ്സിലാക്കി കൊടുത്ത ഒരു സമൂഹം കൂടിയായിരിക്കും ക്നാനായക്കാരുടെത്. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് കേരളത്തിലെ കുടിയേറ്റ ജില്ലകളിലും ലോകത്ത്‌ ആകമാനം ഉള്ള ആതുര ശുശ്രൂഷാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ക്നാനായ സാന്നിധ്യങ്ങളും.


ചിതലെടുത്ത ചരിത്ര സത്യങ്ങളെക്കാള്‍ ജീവിക്കുന്ന തെളിവുകളുടെ അപഗ്രഥ്നങ്ങളാകും കൂടുതല്‍ മിഴിവ് നല്‍കുന്നത്.