2012 മാർച്ച് 6, ചൊവ്വാഴ്ച

അമേരിക്കന്‍ ക്നാനായ രാഷ്ട്രീയം

ലോക രാഷ്ട്രീയങ്ങളെ വെല്ലുന്ന കളികളാണല്ലോ അമേരിക്കന്‍ ക്നാനായ രാഷ്ട്രീയത്തില്‍ ? പള്ളി ഗ്രൂപ്പ്‌ , കെ.കെ. ഗ്രൂപ്പ്‌, അങ്ങനെ ഏതാണ്ടൊക്കെ ഗ്രൂപ്പ്‌.

യഥാര്‍ത്ഥത്തില്‍ ക്നാനായക്കാരന്‍ പട വെട്ടുന്നത് ആരോടാണ്? ക്നാനായക്കാരനോടോ ? അതോ പള്ളിയോടോ? പള്ളിയുടെ നിലപാട് കാനോന്‍ നിയമം അനുസരിച്ച് ഡിവൈന്‍ ആണ്. സംഘടനകളുടെത് മാനുഷികവും.

ഇത് ദഹിക്കുന്നവര്‍ സമുദായത്തില്‍ കുറവല്ല. എന്നാല്‍ പഴയ തലമുറയില്‍ പെട്ട ചുരുക്കം ചിലര്‍ ഇതിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായും വിരുദ്ധരായി മാറും. പുതുതലമുറയുടെ കാര്യമോ? അവരെ ആര് ഇതൊക്കെ പറഞ്ഞു മനസിലാക്കും? ഇതിനു സഭയ്ക്ക് എന്തെങ്കിലും മാര്‍ഗ്ഗരേഖയുണ്ടോ?

ഇതാണ് ഭാവിയില്‍ പള്ളിയും സംഘടനകളും ഒരു പോലെ നേരിടാന്‍ പോകുന്ന യഥാര്‍ത്ഥ വെല്ലുവിളി അല്ലെങ്കില്‍ പ്രതിസന്ധി.

2012 ഫെബ്രുവരി 28, ചൊവ്വാഴ്ച

ക്നാനായ സമുദായത്തില്‍ സന്യസ്തരുടെയും അല്‍മേനികളുടെയും പങ്ക്

ക്നാനായ സമുദായത്തിലെ രണ്ടു ഘടകങ്ങള്‍ ആണ് സന്യസ്തരും അല്‍മായരും. വംശശുദ്ധി കാത്തു പരിപാലിക്കുക എന്ന ചരിത്ര ദൗത്യം അല്‍മായര്‍ നൂറ്റാണ്ടുകളായി പിന്തുടരുമ്പോള്‍ ദൈവവിളി എന്ന നിയോഗവുമായി സ്വന്തം രൂപതയിലും മറ്റ് രൂപതയിലും സേവനം ചെയ്യുക എന്നതാണ് സന്യസ്തധര്‍മ്മം. ആഗോള കത്തോലിക്കാ സഭയുടെ ഭാഗമെന്ന നിലയിലാണ് ക്നാനായ സന്യസ്തര്‍ക്ക് മറ്റ് രൂപതകളില്‍ സേവനം ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടുള്ളത്‌.

ഇങ്ങനെ മറ്റ് രൂപതയില്‍ സേവനം ചെയ്യുന്ന അനേകം സന്യസ്തരും ഒന്നിലധികം മെത്രാന്മാരും ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം ആണ്. ഈ സന്യസ്തരോ മെത്രാന്മാരോ ക്നാനായ എന്ടോഗമിയുടെ തീവ്ര വക്താക്കള്‍ ആകേണ്ട ആവശ്യമില്ല. കാരണം വളരെ സിമ്പിള്‍ ; അവര്‍ അടുത്ത തലമുറയെ സൃഷ്ടിക്കുന്നില്ല.

എന്നാല്‍ അല്മേനി അങ്ങനെയല്ല. അവന് സമുദായത്തിന് വെളിയില്‍ ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാല്‍ വിവാഹം കഴിക്കുന്നതിന് സഭ എതിരല്ല, തൊട്ടടുത്തുള്ള കത്തോലിക്കാ പള്ളിയില്‍ അവനു ഇടവകാംഗം ആയി പ്രവേശനം നല്‍കാന്‍ ആ പള്ളികള്‍ തയ്യാറുമാണ്. അവനും കുടുംബവും കത്തോലിക്കാ വിശ്വാസികളായി ശിഷ്ട കാലം ജീവിച്ചു കൊള്ളും. നേരെ മറിച് ക്നാനായ സമുദായത്തില്‍ നിന്ന് തന്നെ പെണ്ണ് കെട്ടുന്നവരും കുടുംബവും സമുദായാംഗങ്ങളായി തുടരുകയും ചെയ്യും.

അമേരിക്കയില്‍ അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ച ക്നാനായക്കാര്‍ക്ക് അവിടുത്തെ ക്നാനായ മിഷനില്‍ അംഗങ്ങളായി തുടരാമെന്നാണത്രേ റോമില്‍ നിന്നുള്ള കല്പന. ആകട്ടെ, അതിലെന്താണിത്ര പുകില്‍. .

ഇത് ക്നാനായ സമുദായത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നാണ്? അമേരിക്കയില്‍ നിന്ന് വിവാഹാലോചന വന്നിരുന്ന പഴയ കാലങ്ങളില്‍ ഒന്നും നോക്കാതെ എടുത്തു ചാടി വിവാഹം കഴിച്ചു വെട്ടില്‍ വീണവര്‍ തീരെ കുറവല്ല. അതോന്നും ഇത്തരം എന്ടോഗമസ് പ്രശ്നങ്ങളായിരുന്നില്ല, മറിച് രണ്ടാം കെട്ടും അതുപോലുള്ള മറ്റ് ചതികളും ആയിരുന്നു.

പിന്നെ അമേരിക്ക എന്ന് കേട്ടാല്‍ രണ്ടാമതൊന്നു കൂടി ആലോചിക്കണമെന്നായി. ഇപ്പോഴിതാ മൂന്നാമത്‌ ഒന്നുകൂടി ആലോചിക്കാന്‍ ഒരു കാരണം കൂടി. പക്ഷേ ക്നാനായക്കാര്‍ ഇതിനെ അതിജീവിക്കാന്‍ പ്രാപ്തരല്ലെന്നു ആരെങ്കിലും കരുതുന്നുണ്ടോ?

2012 ഫെബ്രുവരി 25, ശനിയാഴ്‌ച

യു.കെ.കെ.സി.വൈ.എല്‍ . പഠന കളരി

മദ്യത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുന്നു എന്നിരിക്കട്ടെ. മദ്യം മനുഷ്യനെ നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണെന്നും സര്‍വ്വ രോഗങ്ങള്‍ക്കും കാരണം മദ്യമാണെന്നും അവിടെ ചര്‍ച്ച നയിക്കുന്നവര്‍ ഉന്നയിക്കും. കേട്ടിരിക്കുന്നവര്‍ മറു ചോദ്യം ചോദിച്ചു എന്ന് വരാം. അത് ഇതാണ്; പുരുഷന്മാര്‍ക്ക്‌ ദിവസം നാല് യൂണിറ്റും (നൂറു മില്ലി) സ്ത്രീകള്‍ക്ക് മൂന്ന് യൂണിറ്റും (എഴുപത്തിയഞ്ച് മില്ലി) മദ്യം അനുവദനീയമാണ്. ഇത് ഓരോ മദ്യക്കുപ്പിയുടെ ലേബലിലും വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ മിതമായ മദ്യപാനം ആരോഗ്യപരമായ ജീവിതാവസ്ഥകള്‍ക്ക് പ്രതികൂലമല്ലെന്ന കണ്ടെത്തലുകളല്ലേ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ?

മദ്യപാനം പ്രോല്‍സാഹിപ്പിക്കാനല്ല ഇതെഴുതിയത്. ക്നാനായ സമുദായവും ചരിത്രവും സംബന്ധിച്ച് യു.കെ.കെ.സി.വൈ.എല്‍ . അംഗങ്ങള്‍ക്ക്‌ സംഘടിപ്പിച്ച പഠന കളരി കേള്‍ക്കാന്‍ ഇടയായി. യു.കെ.യില്‍ ഇന്ന് ജീവിക്കുന്ന ക്നാനായ യുവജനങ്ങള്‍ക്ക്‌ ദഹിക്കുന്ന വിവരണങ്ങളാണോ ഈ പഠന കളരികള്‍ നല്‍കുന്നത്? നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ള ചരിത്രം. തെളിവുകളുടെ അഭാവം. കെട്ടിച്ചമച്ചതെന്ന കിംവദന്തി. ഇത്രയും പ്രതികൂല സാഹചര്യങ്ങളുള്ളപ്പോള്‍ ഈ ചരിത്രം അടുത്ത തലമുറയില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് പണിയല്ലേ?

ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും ജനിച്ച നമ്മുടെ തലമുറയേക്കാള്‍ എത്രയോ മുന്നിലാണ് ഇന്നത്തെ തലമുറ? ചരിത്രവും ഭൂമിശാസ്ത്രവും വിവര സാങ്കേതിക വിദ്യയും കലയും എല്ലാം വിരല്‍തുമ്പില്‍ അമ്മാനമാടുന്ന പുതു തലമുറയോട് പഴമ്പുരാണം വിളമ്പുന്നതില്‍ കഴമ്പുണ്ടോ? ഇവിടെ നമ്മള്‍ സ്വീകരിക്കേണ്ട നയം എന്താണ്? ഇത്തരം സമയം കൊല്ലി ഏര്‍പ്പാടുകളില്‍ നിന്നും മാറി, വര്‍ത്തമാന കാലത്തിന് അനുയോജ്യമായ രീതിയില്‍ സാധ്യമായ ബോധവല്‍ക്കരണത്തെക്കുറിച്ച് ചിന്തിക്കുന്നതാവില്ലേ ഉചിതം?

ചരിത്രം; അതെന്തുമാകട്ടെ. ഏഴ് ഇല്ലമോ, എഴുപത്തിരണ്ട് കുടുംബമോ, മൂന്ന് പായ്ക്കപ്പലോ, ക്നായി തോമയോ, ഉറഹാ മാര്‍ യൌസേഫോ, എഴുപത്തി രണ്ടു പദവികളോ, കൊടുങ്ങല്ലൂരോ, കടുത്തുരുത്തിയോ.... ഇന്നത്തെ തലമുറയ്ക്ക് നാം നല്‍കേണ്ട സന്ദേശം എന്താണ്? അത് വംശ ശുദ്ധി സംബന്ധിച്ചതാണ്. നിന്റെ ചരിത്രം എന്തുമായിക്കൊള്ളട്ടെ, ലോകത്തെവിടെയായാലും നീ ഒരു വംശമാണ്. സ്വവംശ വിവാഹം എന്നത് ക്നാനായക്കാരുടെ മാത്രം പ്രത്യേകതയല്ല. ലോകത്ത്‌ അനേകം ജാതി മത വിഭാഗങ്ങള്‍ നില നില്‍ക്കുന്നത്‌ വംശീയമായി തന്നെയാണ്. പിന്നെ ക്നാനായക്കാരന്‍ മാത്രം എന്തിനു വിമര്‍ശിക്കപ്പെടണം? ഈ ഒരു തലത്തില്‍ നിന്ന് കൊണ്ട് നമുക്ക്‌ നമ്മുടെ എന്ടോഗമിയെക്കുറിച് വരും തലമുറയ്ക്ക് അവബോധം നല്‍കരുതോ?

ക്ലാസുകള്‍ നയിക്കുന്നവരുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യാനല്ല; മറിച്ച്, അത് ശ്രവിക്കുന്നവരുടെ മനോഗതം എന്താവും എന്ന ആശങ്കയില്‍ നിന്നാണ് ഇങ്ങനെയൊരു കുറിപ്പ്‌ ഉണ്ടായത്‌. ജനറേഷന്‍ ഗ്യാപ്പ് എന്നതിനേക്കാള്‍ വലിയ ഒരു ഗ്യാപ്പ്‌ ആണല്ലോ യു.കെ.യില്‍ നമ്മളും നമ്മുടെ മക്കളും തമ്മില്‍ . അവരെ ബോധവല്‍ക്കരിക്കണമെങ്കില്‍ പുതിയ സംവിധാനങ്ങളുടെ സഹായം നമ്മള്‍ തേടേണ്ടതുണ്ട്. അല്ലെന്നു വരികില്‍ നമുക്ക്‌ അഗ്രാഹ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങളില്‍ തട്ടി വീഴുവാനുള്ള സാധ്യതയുമുണ്ട്.






2012 ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ക്നാനായ സമുദായവും തെളിവ് ശേഖരണക്കാരും

ക്നാനായ സമുദായത്തിന്റെ ഉത്ഭവവും ചരിത്രവും സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സമുദായം ഉന്നയിക്കുന്ന ചരിത്രപരമായ തെളിവുകള്‍ പലതും വ്യാജമാണെന്നും പുരാവസ്തു ശേഖരങ്ങളില്‍ എവിടെയും കണ്ടെത്താനാവാത്തതാണെന്നും ചിലര്‍ സമര്‍ഥിക്കുന്നു. ക്നാനായക്കാരുടെ എഴുപത്തിരണ്ട് പദവികള്‍ സംബന്ധിച്ചും മറ്റുമാണ് ഇവര്‍ക്ക്‌ പരാതി. എന്നാല്‍ ബി.സി.നൂറ്റാണ്ടില്‍ തന്നെ കേരളവുമായി മധ്യപൂര്‍വദേശങ്ങള്‍ക്ക് വാണിജ്യപരമായി ബന്ധമുണ്ടായിരുന്നു എന്നതില്‍ ഇവര്‍ക്ക്‌ അഭിപ്രായ വ്യത്യാസമില്ല. ക്നായി തോമായോ മറ്റേതെങ്കിലും ഒക്കെ തോമാമാരോ വാണിജ്യപരമായി കേരളത്തില്‍ വന്നിരിക്കാം എന്നും ഇവര്‍ കരുതുന്നു.


"ഇക്കൂട്ടര്‍ കേരളത്തില്‍ ഇന്നും ശ്രദ്ധെയരായിരിക്കുന്നത് തികച്ചും ക്രൈസ്തവ വിരുദ്ധമെന്ന്തന്നെ വിശേഷിപ്പിക്കാവുന്ന വംശത്തനിമയില്‍ ഉള്ള വിശ്വാസവും സ്വവംശ വിവാഹനിഷ്ഠ എന്ന പ്രാകൃതാചാരത്തിലുള്ള പിടിവാശിയും കൊണ്ടാണ്" എന്ന് ഒരു ലേഖനം പറയുന്നു. ഇത് തന്നെയല്ലേ ക്നാനായക്കാരും പറയുന്നുള്ളൂ? സ്വവംശ വിവാഹനിഷ്ഠ പ്രാകൃതാചാരം തന്നെയാണ് ; ക്നാനായക്കാരെ സംബന്ധിച്ചും മറ്റാരെ സംബന്ധിച്ചും. ഇക്കാര്യത്തില്‍ പുരോഗമനപരമായ കീഴ്വഴക്കങ്ങള്‍ സമുദായത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയാകുമെന്ന് മറ്റാരെക്കാളും നന്നായിട്ട് മനസ്സിലാക്കിയിട്ടുള്ളത് ക്നാനായക്കാര്‍ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് പ്രാകൃതമോ പ്രാചീനമോ എന്തായാലും സ്വവംശ വിവാഹത്തില്‍ സമുദായാംഗങ്ങള്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നത്. വംശ തനിമയില്‍ ഉള്ള വിശ്വാസം ക്രൈസ്തവ വിരുദ്ധമായി ക്നാനായ സമൂഹം ഇന്ന് വരെ കരുതിയിട്ടില്ല. മറ്റ് ക്രൈസ്തവ സഭകളോടോ വിശ്വാസികളോടോ ഒരിക്കല്‍ പോലും ക്നാനായക്കാര്‍ അസഹിഷ്ണുത പുലര്‍ത്തിയിട്ടില്ല.


ഒരു സമുദായത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഭൌമ ശാസ്ത്ര ഗവേഷണമോ പുരാവസ്തു ഗവേഷണമോ ആവശ്യമുണ്ടോ? ഇവിടെ എത്ര സമുദായങ്ങള്‍ക്കുണ്ട് ചരിത്രപരവും പുരാവസ്തു പരവുമായ പിന്‍ബലം? എന്താണ് ക്നാനായ സമുദായത്തിന്റെ വര്‍ത്തമാനകാല സ്വഭാവം? വിവാഹ ആഘോഷങ്ങളില്‍ ഒരു പ്രദേശത്തെ നാനാജാതി മതസ്ഥരുടെ പങ്കാളിത്തവും മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത്രയേറെ സോഷ്യലിസവും പരസ്യമായി പ്രകടിപ്പിക്കുന്ന മറ്റേത് സമുദായമാണ് കേരളത്തിലുള്ളത്? ലോകം മുഴുവനിലുമുള്ള ക്നാനായക്കാരെ പറ്റി അമിത മദ്യപാനികള്‍ എന്ന ദുഷ്കീര്‍ത്തി പരത്തിയിട്ടും സ്വന്തം കയ്യിലെ പണം മുടക്കി നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും മദ്യസേവ നല്‍കുന്നതില്‍ സുഖം കണ്ടെത്തുന്ന ക്നാനായക്കാരന്‍ മറ്റുള്ളവരില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലെന്നാണോ?


ഒരു സാമാന്യ വ്യക്തിയെ സംബന്ധിച്ച് അപ്പന്‍, അമ്മ, വല്യപ്പന്‍, വല്യമ്മ, വല്യപ്പന്റെ അപ്പന്‍ ഇത്രയും പേരെക്കുറിച്ച് കണ്ടും കേട്ടും ഉള്ള അറിവുണ്ടായിരിക്കും. ഈ അറിവാണ് താന്‍ ഇന്ന സമുദായത്തില്‍ ഉള്ളവനാണെന്ന ബോധ്യം അവനു നല്‍കുന്നത്. അതിനു ചരിത്രപരമായ തെളിവുകളോ തെളിവില്ലായ്മയോ അവനു തടസമാകേണ്ടതില്ല. ആ സമുദായം ഉണ്ടായതിനോ നിലനിന്നതിനോ അവന്‍ ഉത്തരവാദി ആകുന്നില്ല. വിവാഹ പ്രായമാകുമ്പോള്‍ എവിടുന്നെങ്കിലും സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ ഒരിണയെ കണ്ടെത്തിയാല്‍ , ഇഷ്ടപ്പെട്ടാല്‍ അവന്‍ വിവാഹം കഴിക്കുന്നത് സ്വാഭാവികം.


എഴുപത്തിരണ്ട് പദവികളും ആസ്വദിച്ച് ശ്രേഷ്ട ജീവിതം നയിച്ചവരാണ് ക്നാനായക്കാരുടെ മുന്‍തലമുറ എന്ന മണ്ടന്‍ ചിന്താഗതി ഇന്നത്തെ തലമുറയ്ക്ക് ഉണ്ടെന്നു സ്ഥിരബുദ്ധിയുള്ള ഒരു ക്നാനായക്കാരനും കരുതുകയില്ല. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്ന് സ്വന്തം ജീവിതം കൊണ്ട് ഒരു പക്ഷെ മേല്ജാതിക്കാരെയും കീഴ്ജാതിക്കാരെയും ഇടത്തട്ടുകാരെയും ഒരുപോലെ മനസ്സിലാക്കി കൊടുത്ത ഒരു സമൂഹം കൂടിയായിരിക്കും ക്നാനായക്കാരുടെത്. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് കേരളത്തിലെ കുടിയേറ്റ ജില്ലകളിലും ലോകത്ത്‌ ആകമാനം ഉള്ള ആതുര ശുശ്രൂഷാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ക്നാനായ സാന്നിധ്യങ്ങളും.


ചിതലെടുത്ത ചരിത്ര സത്യങ്ങളെക്കാള്‍ ജീവിക്കുന്ന തെളിവുകളുടെ അപഗ്രഥ്നങ്ങളാകും കൂടുതല്‍ മിഴിവ് നല്‍കുന്നത്.

2012 ജനുവരി 31, ചൊവ്വാഴ്ച

സാരഥികള്‍ മാറുമ്പോള്‍ ...

യു.കെ.കെ.സി.എ. യുടെ പുതിയ ഭരണ നേതൃത്വം അധികാരമേറ്റെടുത്തു. കഴിഞ്ഞ നേതൃത്വം ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ് വിട വാങ്ങിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശവിധേയമായത്‌ മത മേലധ്യക്ഷന്മാരോടും പുരോഹിതരോടുമുള്ള അവരുടെ അതിര് കവിഞ്ഞ വിധേയത്വവും ആശ്രിതത്വവുമാണ്. തങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളും വിഷയങ്ങളും ഉണ്ടാകുമ്പോള്‍ ഒന്നിച്ചു കൂടുകയും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് സ്വാഭാവികമായും ഒരു ഭരണ സംവിധാനത്തില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ സമുദായാംഗങ്ങളും ഇങ്ങനെ തന്നെ ചിന്തിക്കുന്നവരാണ്. അവര്‍ക്കും അച്ഛന്മാരോടും പിതാക്കന്മാരോടുമൊക്കെ സ്നേഹവും ആദരവും ഒക്കെയുണ്ട്.

സമുദായ സംഘടനകളുടെ നേതൃത്വം അലങ്കരിക്കുന്ന പലരുടെയും വിചാരം എന്തിനും ഏതിനും മത മേലധ്യക്ഷന്റെയോ പുരോഹിതന്റെയോ അനുമതി കൂടിയേ തീരൂ എന്നാണ്. ഈ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്ന കാര്യത്തില്‍ വിരുദ്ധാഭിപ്രായം പുരോഹിതര്‍ക്കോ മേലധ്യക്ഷന്മാര്‍ക്കോ ഉണ്ടാവാനിടയില്ല. ഇതൊരു ഇടവകയല്ല; ഒരു ഇടവകയില്‍ സ്വാഭാവികമായും വൈദികന്റെ നിലപാടുകള്‍ അന്തിമമായി വരാറുണ്ട്, ഭൂരിപക്ഷ അഭിപ്രായം ഇല്ലെങ്കില്‍ കൂടി! യു.കെ.കെ.സി.എ.യില്‍ അംഗങ്ങളായിട്ടുള്ള സമുദായാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു കൂടുന്നത് സംഘടനയുടെ ആഭിമുഖ്യത്തില്‍ വര്ഷം തോറും സംഘടിപ്പിക്കാറുള്ള കണ്‍വന്‍ഷനുകളിലാണ്. സംഘടനയില്‍ അംഗങ്ങളല്ലാത്ത അപൂര്‍വം സമുദായാംഗങ്ങളും യു.കെ.യുടെ പല ഭാഗങ്ങളിലും ഇനിയും കണ്ടേക്കാം. സംഘടനയില്‍ അംഗങ്ങള്‍ അല്ലെന്നു കരുതി അവരാരും ക്നാനായക്കാരല്ലാതാകുന്നില്ല. അങ്ങനെയുള്ളവര്‍ക്കും നാട്ടില്‍ ഇടവകയും അച്ഛനും ഒക്കെയുണ്ട്. പിന്നെ മെത്രാന്‍; എല്ലാ സമുദായാംഗങ്ങള്‍ക്കും സമീപസ്ഥനായിരിക്കാന്‍ ഒരു മെത്രാനും കഴിയുകയില്ല. അതുകൊണ്ടാണ് അവര്‍ ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവരെ കാണുകയും കാര്യങ്ങള്‍ ആരായുകയും ഒക്കെ ചെയ്യുന്നത്. ഇത് സമുദായാംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ നല്‍കുന്ന ഔദാര്യവും അവകാശവുമാണ്.

രാഷ്ട്രീയക്കാരെ പോലെ ജനങ്ങളില്‍ നിന്നകന്ന് അധികാര കേന്ദ്രങ്ങളുമായി ഒട്ടി നിന്ന് ജന വിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. സ്വാഭാവികമായും ഇത്തരക്കാരുടെ നിലപാടുകള്‍ (അവരുടെതാണെങ്കില്‍ പോലും )വൈദികരുടെതെന്നു തെട്ടിദ്ധരിക്കാനും ഇടയുണ്ട്. അങ്ങനെ വിശ്വാസികളുടെ ദൃഷ്ടിയില്‍ വൈദികരും മെത്രാനും ഒക്കെ മോശക്കാരാകാനും ഇടയുണ്ട്. കഴിവുകെട്ട നേതൃത്വവും വ്യക്തിത്വമില്ലായ്മയും സത്യം പിന്തുടരുന്നതിലെ ചങ്കുറപ്പ് ഇല്ലായ്മയും ഒക്കെയാണ് ഇവിടെ വില്ലന്മാര്‍ . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തില്‍ വ്യക്തി പരമായി കഴിഞ്ഞ ഭരണ സമിതിയെ അനുമോദിക്കേണ്ടതുണ്ട്. യു.കെ.യില്‍ അങ്ങോളമിങ്ങോളം ഉള്ള സമുദായാംഗങ്ങളുടെ കുടുംബ വിവരം ഉള്‍പ്പെടുത്തി ഒരു ഡയറക്ടറി തയ്യാറാക്കിയതിനാണ് അത്. തിരക്കുകള്‍ക്കിടയിലും അങ്ങനെയൊരു ആശയം കണ്ടെത്തി പ്രാബല്യത്തില്‍ വരുത്തുവാന്‍ യത്നിച്ച ഏവരും അഭിനന്ദനം അര്‍ഹിക്കുന്നു. പുതിയ നേതൃത്വത്തിന് എല്ലാവിധ ഭാവുകങ്ങളും.

2012 ജനുവരി 15, ഞായറാഴ്‌ച

വിമര്‍ശനങ്ങളും സമുദായ വിരുദ്ധരും

നൂറു കൊല്ലം മുമ്പ്‌ ക്നാനായക്കാര്‍ക്ക്‌ മാത്രമായി പ്രത്യേക വികാരിയാത്ത്‌ അനുവദിക്കുമ്പോള്‍ അതിന്റെ ഗുണ ഭോക്താക്കളായിരുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഏറെക്കുറെ മുഴുവനായും കേരളത്തിനുള്ളില്‍ തന്നെ ഉള്ളവരായിരുന്നു.

ഇന്നിപ്പോള്‍ കാലമേറെ കഴിഞ്ഞപ്പോള്‍ സമുദായമെന്ന നിലയില്‍ ഏറെ സാമ്പത്തികാഭിവൃദ്ധി നേടുകയും ലോകരാഷ്ട്രങ്ങളില്‍ എല്ലാം തന്നെ സജീവ സാന്നിധ്യമാകുകയും ചെയ്തതോട് കൂടി വിമര്‍ശനങ്ങള്‍ക്കും ഉല്‍ഭവം സംബന്ധിച്ച ചോദ്യം ചെയ്യലുകള്‍ക്കും വിധേയമാകേണ്ടിയും വരുന്നു എന്ന ദുര്യോഗവും ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ്.

സമുദായത്തെ ഭേദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികള്‍ മറ്റ് സമുദായക്കാരോ ജാതികളോ അല്ല; പിന്നെയോ സ്വവംശ വിവാഹനിഷ്ഠ പാലിക്കാന്‍ കഴിയാതെ സമുദായത്തിന് വെളിയില്‍ നിന്ന് വിവാഹം കഴിച്ച സമുദായാംഗങ്ങളില്‍ ചിലര്‍ മാത്രമാണ്.

"ദാവീദ്‌ രാജാവിന്‍റെ കൊച്ചു മക്കള്‍ " എന്നും "രാജരക്ത "മെന്നും പഴമക്കാരായ ക്നാനായക്കാര്‍ നാഴികയ്ക്ക് നാല്പതു വട്ടം പുലമ്പിയിരുന്നില്ല. അങ്ങനെ പുലമ്പാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല അവരുടേത്. മറ്റ് പല ജാതികള്‍ , കീഴ്ജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തിരുന്ന കാര്‍ഷിക വൃത്തികളും അനുഭവിച്ചിരുന്ന ദാരിദ്ര്യവും നാന്നായിട്ടറിഞ്ഞു ജീവിച്ചവര്‍ ...

ഒരു സമുദായം എന്ന നിലയില്‍ സ്വവംശ വിവാഹം തുടരാന്‍ കഴിയുന്ന സാഹചര്യം നിലനിന്നിരുന്ന പ്രദേശമായിരുന്നു കേരളം. ജാതി വ്യവസ്ഥ ഇത്രയേറെ സങ്കീര്‍ണ്ണമായ ഒരിടം ഒരുപക്ഷെ ലോകത്ത്‌ മറ്റെവിടെയാനുള്ളത്? സ്വന്തമായി പള്ളികള്‍ ഇല്ലാതിരുന്നിട്ടും സ്വവംശ വിവാഹനിഷ്ഠ പാലിക്കാന്‍ ഇടയായതും അതിലൂടെ സമുദായം നിലനില്ക്കുന്നതിനും കാരണമായത് ഒരു പക്ഷെ ഈ ജാതി വ്യവസ്തയുടെ സഹായം കൊണ്ട് കൂടിയാണ് എന്നത് ആര്‍ക്ക് നിഷേധിക്കാനാകും?

ഇന്നിപ്പോള്‍ സഭയുടെയും രാജ്യത്തിന്‍റെയും നിയമങ്ങള്‍ അനുസരിച്ച് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ക്നാനായ കത്തോലിക്കര്‍ (സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്നവര്‍ )ഒരു സമുദായം എന്ന നിലയില്‍ തുടരാന്‍ യോഗ്യരാണ്. അന്യ സഭകളില്‍ നിന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് അംഗത്വം നല്‍കുന്നതിന് ആ സഭകള്‍ എതിരല്ല താനും. എന്നാല്‍ അമേരിക്ക പോലുള്ള വ്യക്തിസ്വാതന്ത്ര്യം ഏറെയുള്ള രാജ്യങ്ങളില്‍ അങ്ങനെയാവണമെന്നില്ല.

അവിടുത്തെ സിവില്‍ നിയമങ്ങളുടെ ചുവടു പിടിച്ച്, അന്യ സഭകളില്‍ നിന്ന് വിവാഹം ചെയ്ത ക്നാനായക്കാര്‍ ക്നാനായ മിഷനുകളില്‍ അംഗത്വത്തിന് ശ്രമിക്കുന്നു എന്നത് സാങ്കേതികമായി അവിടെ ചില പ്രതിസന്ധികള്‍ സൃഷ്ടിചിരിക്കാം. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാകട്ടെ തീവ്ര വൈകാരികതയുടെയും ...

പള്ളികള്‍ക്കെന്നതുപോലെ മെത്രാന്മാര്‍ക്കും അച്ഛന്മാര്‍ക്കും ഒക്കെ അവരുടേതായ പ്രസക്തി തീരെ കുറവല്ലാത്ത ഒരു സമുദായമാണ് ക്നാനായക്കാരുടെത്. എന്നാല്‍ സമുദായത്തിന്‍റെ ഭാവി സുരക്ഷിതമാണോ എന്ന ചിന്തയ്ക്ക് തീരെ പ്രസക്തിയില്ലായ്കയില്ല. വിദേശങ്ങളില്‍ പ്രത്യേകിച്ചും.

ഇന്നത്തെ കുട്ടികളിലാണ് സമുദായത്തിന്‍റെ ഭാവി എന്നതില്‍ തര്‍ക്കമില്ല. പണ്ട് മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച് ജീവിതാന്തസ് തെരഞ്ഞെടുക്കുകയും ജീവിത പന്കാളിയെ കണ്ടെത്തുകയും ചെയ്തിരുന്ന പ്രവണതയും രീതിയും മാറി വരികയാണ്. സ്വവംശവിവാഹനിഷ്ഠ കര്‍ക്കശമായി പാലിക്കുന്ന ഒരു സമുദായം എന്ന നിലയില്‍ ക്നാനായ സമുദായം അഭിമുഖീകരിക്കുന്ന ഈ വെല്ലുവിളി വിദേശങ്ങളില്‍ മറ്റേതൊരു മലയാളി സമൂഹവും അനുഭവിക്കുന്നുമുണ്ട്.

പ്രായപൂര്‍ത്തിയായ കുട്ടികള്‍ വിവാഹം വേണ്ടെന്നു വയ്ക്കുന്നതും ഇഷ്ടപ്പെട്ട ജീവിത പങ്കാളികള്‍ക്കൊപ്പം (അവരുടെ ജാതിയും മതവും വര്‍ണ്ണവും നോക്കാതെ) ജീവിക്കാന്‍ തീരുമാനിക്കുന്നതും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്.

പള്ളികളും പരമ്പരാഗത വിശ്വാസ പരിശീലനങ്ങളും ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. സമുദായത്തിന്റെ ഭാവി സംബന്ധിച്ച ഇത്തരം വിഷയങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ച ഉണ്ടായി കാണുന്നില്ല.

ഏതെന്കിലും കോണുകളില്‍ നിന്ന് ഒറ്റപ്പെട്ട ചില വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിനെ സഭാവിരുദ്ധമായും സമുദായ വിരുദ്ധമായും ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കെണ്ടതുണ്ട്. സമുദായവിരുദ്ധര്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആവലാതികളും മറ്റ് പലതാണ്.

സമുദായ സംഘടനകള്‍ക്ക്‌ ഇക്കാര്യത്തില്‍ ചെറുതല്ലാത്ത പങ്കാണുള്ളത്. ദൌര്‍ഭാഗ്യവശാല്‍ പലപ്പോഴും അവര്‍ക്കതിന് കഴിയാറില്ല. ഹൃസ്വവീക്ഷണം ഉള്ളവരില്‍ നിന്ന്ദീര്‍ഘ വീക്ഷണം ഉള്ളവരായി സംഘടനാംഗങ്ങളും നേതാക്കളും മാറേണ്ടിയിരിക്കുന്നു. പുരോഹിതരോടും തിരുമേനിമാരോടും ഉള്ളതിനേക്കാള്‍ അവര്‍ക്ക്‌ കടപ്പാട് സാധാരണക്കാരായ സമുദായാംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും ആണ് ഉണ്ടാവേണ്ടത്. അതിനര്‍ത്ഥം അവരെ ഗൌനിക്കരുതെന്നോ, ബഹുമാനിക്കരുതെന്നോ അല്ല; അത് മാത്രമായി പോയതിന്റെ ഭവിഷ്യത്തുകള്‍ ആണ് നാമിന്നിവിടെ കണ്ടുകൊണ്ടിരിക്കുന്നത്.

2011 സെപ്റ്റംബർ 3, ശനിയാഴ്‌ച

റാസല്‍ ഖൈമ

യു.എ.ഇ.യിലെ പ്രശസ്തമായ തൊഴിലിടമാണ് റാസല്‍ഖൈമ. അനേകം മലയാളികള്‍ വര്‍ഷങ്ങളായി വിദേശനാണ്യം നേടി ജീവിതം കരുപ്പിടിപ്പിച്ച ഒരിടം. അവിടെ ഒരു മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി വാര്‍ത്ത. ഭാര്യയും ഭര്‍ത്താവും എട്ടു വയസ്സ് പ്രായമുള്ള മകളും. മൂവരും തൂങ്ങി മരിച്ച നിലയില്‍ . ഭാര്യ ഗര്‍ഫിണിയാണെന്നും റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മരണം നാല്.

വാര്‍ത്താ ഗുളികകള്‍ പരമാവധി കുത്തി നിറയ്ക്കുന്ന ഓണലൈന്‍ പത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട മാത്രയില്‍ നോക്കിയത് ഈ ദുരന്ത വാര്‍ത്ത. സഹായം തേടിയും അല്ലാതെയും പല വാര്‍ത്തകള്‍ ലോകത്തിന്‍റെ പല ഭാങ്ങളില്‍ നിന്നും ദിനം പ്രതിയെന്നോണം വരും. സഹായം അടിയന്തിരമായി അര്‍ഹിക്കുന്നവര്‍ക്ക് പോലും വിധവയുടെ കൊച്ചു കാശ് പോലും നല്‍കാന്‍ കഴിവില്ലാതെ പ്രവാസ ജീവിതം നയിക്കുന്നവരാണ് പ്രവാസികളിലധികവും. എന്നിട്ടും നാട്ടില്‍ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുന്നതില്‍ ഉല്‍സുകരാണു ഓരോ പ്രവാസിയും. ഏഷ്യനെറ്റിന്റെ "കണ്ണാടി" പോലുള്ള പരിപാടികളില്‍ ഇത് വളരെ പ്രകടമാണ്.

റാസല്‍ ഖൈമയില്‍ മരണം വരിച്ച കുടുംബം ആരോടും പരിഭവം പറഞ്ഞില്ല. നമ്മളാരും അതൊട്ടറിഞ്ഞുമില്ല. റാസല്‍ ഖൈമയില്‍ നിന്ന് തന്നെ എത്ര വിദേശ നാണയം കേരളത്തിലേക്ക്‌ ഒഴുകിയിരിക്കുന്നു; കഷ്ടതയനുഭവിക്കുന്ന മലയാളികളുടെ സാന്ത്വനത്തിനായി. പക്ഷേ അവിടെയുള്ള മലയാളി കുടുംബത്തിനു കടക്കെണിയില്‍ നിന്ന് മോചനം വേണമെങ്കില്‍ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലാതായിരിക്കുന്നു!

ട്രെയിലര്‍ സര്‍വ്വീസ്‌ നടത്തി വരികയായിരുന്ന ഗൃഹനാഥന്‍ അപ്രതീക്ഷിതമായി കടക്കെണിയിലായതാണ് ഇത്തരം ഒരു ദുരന്തത്തിലേക്ക്‌ ഈ കുടുംബത്തെ നയിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍.

സംഭവിച്ച ആ ദുരന്തത്തിന് ഇനി പ്രതിവിധിയില്ല.

കേന്ദ്ര മന്ത്രിമാരില്‍ വരുമാനം തീരെ കുറവ്‌ പ്രതിരോധമന്ത്രി എ.കെ. ആന്‍റനിക്കാനത്രേ! കേരളാ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുപ്പതിനായിരം രൂപയുടെ സമ്പാദ്യം മാത്രം!

മറ്റു വാര്‍ത്താ ഗുളികകളില്‍ കണ്ടത്‌..