2012 ജനുവരി 15, ഞായറാഴ്‌ച

വിമര്‍ശനങ്ങളും സമുദായ വിരുദ്ധരും

നൂറു കൊല്ലം മുമ്പ്‌ ക്നാനായക്കാര്‍ക്ക്‌ മാത്രമായി പ്രത്യേക വികാരിയാത്ത്‌ അനുവദിക്കുമ്പോള്‍ അതിന്റെ ഗുണ ഭോക്താക്കളായിരുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഏറെക്കുറെ മുഴുവനായും കേരളത്തിനുള്ളില്‍ തന്നെ ഉള്ളവരായിരുന്നു.

ഇന്നിപ്പോള്‍ കാലമേറെ കഴിഞ്ഞപ്പോള്‍ സമുദായമെന്ന നിലയില്‍ ഏറെ സാമ്പത്തികാഭിവൃദ്ധി നേടുകയും ലോകരാഷ്ട്രങ്ങളില്‍ എല്ലാം തന്നെ സജീവ സാന്നിധ്യമാകുകയും ചെയ്തതോട് കൂടി വിമര്‍ശനങ്ങള്‍ക്കും ഉല്‍ഭവം സംബന്ധിച്ച ചോദ്യം ചെയ്യലുകള്‍ക്കും വിധേയമാകേണ്ടിയും വരുന്നു എന്ന ദുര്യോഗവും ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ്.

സമുദായത്തെ ഭേദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികള്‍ മറ്റ് സമുദായക്കാരോ ജാതികളോ അല്ല; പിന്നെയോ സ്വവംശ വിവാഹനിഷ്ഠ പാലിക്കാന്‍ കഴിയാതെ സമുദായത്തിന് വെളിയില്‍ നിന്ന് വിവാഹം കഴിച്ച സമുദായാംഗങ്ങളില്‍ ചിലര്‍ മാത്രമാണ്.

"ദാവീദ്‌ രാജാവിന്‍റെ കൊച്ചു മക്കള്‍ " എന്നും "രാജരക്ത "മെന്നും പഴമക്കാരായ ക്നാനായക്കാര്‍ നാഴികയ്ക്ക് നാല്പതു വട്ടം പുലമ്പിയിരുന്നില്ല. അങ്ങനെ പുലമ്പാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല അവരുടേത്. മറ്റ് പല ജാതികള്‍ , കീഴ്ജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തിരുന്ന കാര്‍ഷിക വൃത്തികളും അനുഭവിച്ചിരുന്ന ദാരിദ്ര്യവും നാന്നായിട്ടറിഞ്ഞു ജീവിച്ചവര്‍ ...

ഒരു സമുദായം എന്ന നിലയില്‍ സ്വവംശ വിവാഹം തുടരാന്‍ കഴിയുന്ന സാഹചര്യം നിലനിന്നിരുന്ന പ്രദേശമായിരുന്നു കേരളം. ജാതി വ്യവസ്ഥ ഇത്രയേറെ സങ്കീര്‍ണ്ണമായ ഒരിടം ഒരുപക്ഷെ ലോകത്ത്‌ മറ്റെവിടെയാനുള്ളത്? സ്വന്തമായി പള്ളികള്‍ ഇല്ലാതിരുന്നിട്ടും സ്വവംശ വിവാഹനിഷ്ഠ പാലിക്കാന്‍ ഇടയായതും അതിലൂടെ സമുദായം നിലനില്ക്കുന്നതിനും കാരണമായത് ഒരു പക്ഷെ ഈ ജാതി വ്യവസ്തയുടെ സഹായം കൊണ്ട് കൂടിയാണ് എന്നത് ആര്‍ക്ക് നിഷേധിക്കാനാകും?

ഇന്നിപ്പോള്‍ സഭയുടെയും രാജ്യത്തിന്‍റെയും നിയമങ്ങള്‍ അനുസരിച്ച് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ക്നാനായ കത്തോലിക്കര്‍ (സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്നവര്‍ )ഒരു സമുദായം എന്ന നിലയില്‍ തുടരാന്‍ യോഗ്യരാണ്. അന്യ സഭകളില്‍ നിന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് അംഗത്വം നല്‍കുന്നതിന് ആ സഭകള്‍ എതിരല്ല താനും. എന്നാല്‍ അമേരിക്ക പോലുള്ള വ്യക്തിസ്വാതന്ത്ര്യം ഏറെയുള്ള രാജ്യങ്ങളില്‍ അങ്ങനെയാവണമെന്നില്ല.

അവിടുത്തെ സിവില്‍ നിയമങ്ങളുടെ ചുവടു പിടിച്ച്, അന്യ സഭകളില്‍ നിന്ന് വിവാഹം ചെയ്ത ക്നാനായക്കാര്‍ ക്നാനായ മിഷനുകളില്‍ അംഗത്വത്തിന് ശ്രമിക്കുന്നു എന്നത് സാങ്കേതികമായി അവിടെ ചില പ്രതിസന്ധികള്‍ സൃഷ്ടിചിരിക്കാം. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാകട്ടെ തീവ്ര വൈകാരികതയുടെയും ...

പള്ളികള്‍ക്കെന്നതുപോലെ മെത്രാന്മാര്‍ക്കും അച്ഛന്മാര്‍ക്കും ഒക്കെ അവരുടേതായ പ്രസക്തി തീരെ കുറവല്ലാത്ത ഒരു സമുദായമാണ് ക്നാനായക്കാരുടെത്. എന്നാല്‍ സമുദായത്തിന്‍റെ ഭാവി സുരക്ഷിതമാണോ എന്ന ചിന്തയ്ക്ക് തീരെ പ്രസക്തിയില്ലായ്കയില്ല. വിദേശങ്ങളില്‍ പ്രത്യേകിച്ചും.

ഇന്നത്തെ കുട്ടികളിലാണ് സമുദായത്തിന്‍റെ ഭാവി എന്നതില്‍ തര്‍ക്കമില്ല. പണ്ട് മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച് ജീവിതാന്തസ് തെരഞ്ഞെടുക്കുകയും ജീവിത പന്കാളിയെ കണ്ടെത്തുകയും ചെയ്തിരുന്ന പ്രവണതയും രീതിയും മാറി വരികയാണ്. സ്വവംശവിവാഹനിഷ്ഠ കര്‍ക്കശമായി പാലിക്കുന്ന ഒരു സമുദായം എന്ന നിലയില്‍ ക്നാനായ സമുദായം അഭിമുഖീകരിക്കുന്ന ഈ വെല്ലുവിളി വിദേശങ്ങളില്‍ മറ്റേതൊരു മലയാളി സമൂഹവും അനുഭവിക്കുന്നുമുണ്ട്.

പ്രായപൂര്‍ത്തിയായ കുട്ടികള്‍ വിവാഹം വേണ്ടെന്നു വയ്ക്കുന്നതും ഇഷ്ടപ്പെട്ട ജീവിത പങ്കാളികള്‍ക്കൊപ്പം (അവരുടെ ജാതിയും മതവും വര്‍ണ്ണവും നോക്കാതെ) ജീവിക്കാന്‍ തീരുമാനിക്കുന്നതും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്.

പള്ളികളും പരമ്പരാഗത വിശ്വാസ പരിശീലനങ്ങളും ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. സമുദായത്തിന്റെ ഭാവി സംബന്ധിച്ച ഇത്തരം വിഷയങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ച ഉണ്ടായി കാണുന്നില്ല.

ഏതെന്കിലും കോണുകളില്‍ നിന്ന് ഒറ്റപ്പെട്ട ചില വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിനെ സഭാവിരുദ്ധമായും സമുദായ വിരുദ്ധമായും ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കെണ്ടതുണ്ട്. സമുദായവിരുദ്ധര്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആവലാതികളും മറ്റ് പലതാണ്.

സമുദായ സംഘടനകള്‍ക്ക്‌ ഇക്കാര്യത്തില്‍ ചെറുതല്ലാത്ത പങ്കാണുള്ളത്. ദൌര്‍ഭാഗ്യവശാല്‍ പലപ്പോഴും അവര്‍ക്കതിന് കഴിയാറില്ല. ഹൃസ്വവീക്ഷണം ഉള്ളവരില്‍ നിന്ന്ദീര്‍ഘ വീക്ഷണം ഉള്ളവരായി സംഘടനാംഗങ്ങളും നേതാക്കളും മാറേണ്ടിയിരിക്കുന്നു. പുരോഹിതരോടും തിരുമേനിമാരോടും ഉള്ളതിനേക്കാള്‍ അവര്‍ക്ക്‌ കടപ്പാട് സാധാരണക്കാരായ സമുദായാംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും ആണ് ഉണ്ടാവേണ്ടത്. അതിനര്‍ത്ഥം അവരെ ഗൌനിക്കരുതെന്നോ, ബഹുമാനിക്കരുതെന്നോ അല്ല; അത് മാത്രമായി പോയതിന്റെ ഭവിഷ്യത്തുകള്‍ ആണ് നാമിന്നിവിടെ കണ്ടുകൊണ്ടിരിക്കുന്നത്.

2011 സെപ്റ്റംബർ 3, ശനിയാഴ്‌ച

റാസല്‍ ഖൈമ

യു.എ.ഇ.യിലെ പ്രശസ്തമായ തൊഴിലിടമാണ് റാസല്‍ഖൈമ. അനേകം മലയാളികള്‍ വര്‍ഷങ്ങളായി വിദേശനാണ്യം നേടി ജീവിതം കരുപ്പിടിപ്പിച്ച ഒരിടം. അവിടെ ഒരു മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി വാര്‍ത്ത. ഭാര്യയും ഭര്‍ത്താവും എട്ടു വയസ്സ് പ്രായമുള്ള മകളും. മൂവരും തൂങ്ങി മരിച്ച നിലയില്‍ . ഭാര്യ ഗര്‍ഫിണിയാണെന്നും റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മരണം നാല്.

വാര്‍ത്താ ഗുളികകള്‍ പരമാവധി കുത്തി നിറയ്ക്കുന്ന ഓണലൈന്‍ പത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട മാത്രയില്‍ നോക്കിയത് ഈ ദുരന്ത വാര്‍ത്ത. സഹായം തേടിയും അല്ലാതെയും പല വാര്‍ത്തകള്‍ ലോകത്തിന്‍റെ പല ഭാങ്ങളില്‍ നിന്നും ദിനം പ്രതിയെന്നോണം വരും. സഹായം അടിയന്തിരമായി അര്‍ഹിക്കുന്നവര്‍ക്ക് പോലും വിധവയുടെ കൊച്ചു കാശ് പോലും നല്‍കാന്‍ കഴിവില്ലാതെ പ്രവാസ ജീവിതം നയിക്കുന്നവരാണ് പ്രവാസികളിലധികവും. എന്നിട്ടും നാട്ടില്‍ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുന്നതില്‍ ഉല്‍സുകരാണു ഓരോ പ്രവാസിയും. ഏഷ്യനെറ്റിന്റെ "കണ്ണാടി" പോലുള്ള പരിപാടികളില്‍ ഇത് വളരെ പ്രകടമാണ്.

റാസല്‍ ഖൈമയില്‍ മരണം വരിച്ച കുടുംബം ആരോടും പരിഭവം പറഞ്ഞില്ല. നമ്മളാരും അതൊട്ടറിഞ്ഞുമില്ല. റാസല്‍ ഖൈമയില്‍ നിന്ന് തന്നെ എത്ര വിദേശ നാണയം കേരളത്തിലേക്ക്‌ ഒഴുകിയിരിക്കുന്നു; കഷ്ടതയനുഭവിക്കുന്ന മലയാളികളുടെ സാന്ത്വനത്തിനായി. പക്ഷേ അവിടെയുള്ള മലയാളി കുടുംബത്തിനു കടക്കെണിയില്‍ നിന്ന് മോചനം വേണമെങ്കില്‍ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലാതായിരിക്കുന്നു!

ട്രെയിലര്‍ സര്‍വ്വീസ്‌ നടത്തി വരികയായിരുന്ന ഗൃഹനാഥന്‍ അപ്രതീക്ഷിതമായി കടക്കെണിയിലായതാണ് ഇത്തരം ഒരു ദുരന്തത്തിലേക്ക്‌ ഈ കുടുംബത്തെ നയിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍.

സംഭവിച്ച ആ ദുരന്തത്തിന് ഇനി പ്രതിവിധിയില്ല.

കേന്ദ്ര മന്ത്രിമാരില്‍ വരുമാനം തീരെ കുറവ്‌ പ്രതിരോധമന്ത്രി എ.കെ. ആന്‍റനിക്കാനത്രേ! കേരളാ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുപ്പതിനായിരം രൂപയുടെ സമ്പാദ്യം മാത്രം!

മറ്റു വാര്‍ത്താ ഗുളികകളില്‍ കണ്ടത്‌..



2011 ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ശതാബ്ദി പിന്നിട്ട് കോട്ടയം അതിരൂപത

കോട്ടയം രൂപത സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികം അത്യാര്ഭാടപൂര്‍വ്വം കൊണ്ടാടി. സമുദായാംഗങ്ങള്‍ സ്ത്രീ-പുരുഷ, പ്രായഭേദമെന്യേ അവരുടെ സജീവ സാന്നിധ്യം നല്‍കി കോട്ടയം നഗരത്തില്‍ നടന്ന റാലിയെ സമ്പുഷ്ടമാക്കി. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ശക്തി തെളിയിക്കുന്നതിനായി ഇടയ്ക്കിടെ സംഘടിപ്പിക്കാറുള്ള വീഥികളിലൂടെയാണ് റാലി ക്രമീകരിച്ചിരുന്നത്. ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തി പ്രകടനങ്ങള്‍ക്ക്‌ ദിവസക്കൂലിക്ക് ആളെ സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ആബാല വൃദ്ധം ക്നാനായ മക്കള്‍ ഒന്നടങ്കം പങ്കെടുത്തു കൊണ്ട് റാലിയെ ചരിത്രമാക്കിയത്‌.

ക്നാനായ വികാരം എന്താണെന്നുള്ളതിന്റെ നിര്‍വചനം കൂടിയാണ് റാലിയിലെ ഈ ജനപങ്കാളിത്തം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്നാനായ കുടിയേറ്റത്തിനു വസ്തുതാ പരമായ തെളിവുകള്‍ തേടി അലയുന്ന ക്നാനായ വിരുദ്ധരും (സ്വവംശ വിവാഹ നിഷ്ഠ തെറ്റിച്ച ചുരുക്കം ക്നാനായക്കാരാണിക്കൂട്ടര്‍ എന്നതാണ് രസാവഹം) സിരകളില്‍ ഒഴുകുന്നത് രാജരക്തം എന്ന് നാഴികയ്ക്ക് നാല്പതു വട്ടം വിളംബരം ചെയ്യുന്ന ക്നാനായ തീവ്രവാദികളും ഒരേപോലെ ആത്മശോധന ചെയ്യേണ്ട ചില വസ്തുതകളുണ്ട്.

ക്നാനായ സമുദായത്തെ ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടു വിശേഷിപ്പിച്ച സമുദായാംഗങ്ങളല്ലാത്ത ചില വൈദിക ശ്രേഷ്ടരുണ്ട്. സമുദായം സംഘടിപ്പിച്ച വിശേഷാവസരങ്ങളില്‍ പങ്കെടുത്തു പ്രസംഗിക്കുമ്പോള്‍ കാട്ടുന്ന സുഖിപ്പിക്കല്‍ എന്നതിനപ്പുറം ഗൗരവമായി ഏതെന്കിലും ക്നാനായക്കാരന്‍ അത്തരം പ്രസ്താവനകളെ മുഖവിലയ്ക്കെടുക്കുമെന്നു കരുതുക പ്രയാസമാണ്.

റോമന്‍ കത്തോലിക്കാ സഭയ്ക്ക് കീഴില്‍ അതിരൂപതയായി തുടരുമ്പോഴും ലോകത്താകമാനമുള്ള നാല്‍പതിനായിരം വരുന്ന ക്നാനായ കത്തോലിക്ക വിശ്വാസികള്‍ക്ക് അവരായിരിക്കുന്ന ഇടങ്ങളില്‍ സ്വന്തം രൂപത എന്ന ആശയത്തിനു പഴക്കമേറെയുണ്ട്. സഫലീക്രുതമാകാന്‍ വൈകുന്ന ഈ രൂപതകളെ സംബന്ധിച്ച അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുടെ വാക്കുകള്‍ ഏതൊരു ക്നാനായകാരനിലും നൊമ്പരം ഉണര്‍ത്താന്‍ പര്യാപ്തമാണ്.

ഇതൊന്നുമില്ലെന്കിലും ക്നാനായക്കാരന്‍ ക്നാനയക്കാരനായിട്ടു തന്നെ ജീവിക്കും. ക്നാനായക്കാരന്റെ നൂറു വര്ഷം മുമ്പ്‌ വരെയുള്ള ജീവിതമാണ് അതിനു തെളിവ്‌. അഷ്ടിക്കു വക തേടി സ്വന്തം കുടുംബം വിട്ട് പരദേശവാസം നടത്തിയവരുടെ പിന്മുറക്കാരാണ് ഇന്നത്തെ ക്നാനായക്കാര്‍. പള്ളിയും പട്ടക്കാരനും പോയിട്ട് മനുഷ്യ വാസം പോലുമില്ലാത്ത ഇടങ്ങളില്‍ കടന്നു ചെന്ന് വന്യജീവികളോട് പോരുതിയും കാടും മലയും വെട്ടി തെളിച്ച് കൃഷി ചെയ്തു ഉപജീവനം നിര്‍വഹിച്ച ഒരു ജനത.

അതിജീവിച്ചു എന്ന് പറയുമ്പോള്‍ പൂര്‍ണ്ണമായും അതിജീവിച്ചു എന്ന് അര്‍ത്ഥമാക്കുന്നത് ശരിയല്ല. ഒരു ചെറു ന്യൂനപക്ഷം എങ്കിലും പലയിടങ്ങളില്‍ പല നാളുകളില്‍ പട്ടു പോയിയിട്ടുണ്ടാവും തീര്‍ച്ച! അവരെക്കുറിച്ച് ആരോര്‍ക്കുന്നു? ഇവരെക്കൂടാതെ സ്വയം കൃതാനര്‍ത്ഥം കൊണ്ട് സമുദായത്തിന് വെളിയിലായവര്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍. അവരാരും ഏതെന്കിലും രീതിയില്‍ സമുദായത്തോട് ഏറ്റുമുട്ടിയതായി അറിവില്ല; പകരം സ്വന്തം സുഖം തേടി വിദേശ രാജ്യങ്ങളില്‍ എത്തിപ്പെട്ട സ്വവംശ വിവാഹ നിഷ്ഠ പാലിക്കാന്‍ മറന്നു പോയ ക്നാനായകാരാണ് സമുദായത്തിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്ക് വിഘാതമായിട്ടുള്ളത്.

ഇവരോട്‌ ഏറ്റുമുട്ടുന്നതാകട്ടെ, ക്നാനായ തീവ്രവാദികളും! ഈ രണ്ടു വിഭാഗങ്ങളെയും അനുനയിപ്പിക്കുക എന്നതാണ് ക്നാനായ സമുദായം ഈ ശതാബ്ദി വര്‍ഷത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.


2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

കവിയല്ലാത്തവന്റെ കവിത

ജനാലയില്‍ നോക്കി ഞാന്‍ നിന്നത് കവിത എഴുതണമെന്നു കരുതിയല്ല
ഒരു ചിലന്തിയാണെന്റെ ശ്രദ്ധയെ ജനാലയിലെക്കടുപ്പിച്ചത്
വെറും ചിലന്തിയല്ല; വിശന്നു വലഞ്ഞ് ഇരയെ കാത്തിരുന്ന ചിലന്തി

ഞാന്‍ കാണുമ്പോള്‍ വലയില്‍ ഒരു ഇര കുടുങ്ങിയിട്ടുണ്ട്
ഇരയെന്നു പറഞ്ഞാല്‍ ഒരു ചെറു പ്രാണി.
ആസന്ന മരണത്തില്‍ നിന്ന്‍ പറന്നകലാന്‍
വിഫല ശ്രമം നടത്തുന്ന പ്രാണി.

ഇതെങ്ങനെയും ക്യാമറയില്‍ പകര്‍ത്തണം;
മരണം അരികെ; വിശപ്പില്‍ നിന്നുള്ള മോചനവും
എന്ന് ക്യാപ്ഷനും നല്‍കി പ്രസിദ്ധീകരിക്കാം

ക്യാമറ കണ്ടെത്തി ബാറ്ററി ലോഡു ചെയ്യുമ്പോള്‍
എന്റെ കൈ വിറയ്ക്കുന്നു; ചിലന്തിയും ഇരയും
തമ്മില്‍ അകലം തീരെ ഇല്ലാതെയാകുന്നു.

ക്യാമറ ഫോക്കസ്‌ ചെയ്ത് ക്ലിക്ക്‌ ചെയ്യാന്‍ നോക്കുമ്പോള്‍
ഇരയവിടെയില്ല ചിലന്തി മാത്രം
തിന്നു തൃപ്തനായ ചിലന്തി മാത്രം

പറന്നകലാമെന്ന ഇരയുടെ മോഹം പോലെ
എന്‍റെ ചിത്ര സങ്കല്പവും വേട്ടയാടപ്പെട്ടു
ഞാന്‍ ക്യാമറ വലിച്ചെറിഞ്ഞു ചിന്തിച്ചു

എനിക്ക് വേണമെങ്കില്‍ ആ ഇരയെ രക്ഷപെടുത്താമായിരുന്നു
അപ്പോഴും എനിക്ക് നഷ്ടം തന്നെ; വിശന്നിരിക്കുന്ന ചിലന്തിക്കും
ഇപ്പോള്‍ നഷ്ടം എനിക്ക് മാത്രം
നഷ്ടത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇര ഇന്ന് ജീവിചിരിപ്പില്ലല്ലോ?



2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ദൈവങ്ങളുടെ സ്വന്തം നാടും അമേരിക്കയും


അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ കൂപ്പു കുത്തുകയാണത്രേ! സാമ്പത്തിക ശാസ്ത്രത്തില്‍ വൈദഗ്ധ്യമുള്ളവരും അല്ലാത്തവരും കാര്യ കാരണങ്ങള്‍ സഹിതം മാധ്യമങ്ങളിലൂടെ ഇത്‌ വിശദമാക്കാന്‍ ശ്രമിക്കുന്നു. പൊതു കടം, കടപത്രം, ഓഹരി വിപണി, മൂലധനം, തുടങ്ങി ഒരു രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ നേരിട്ട് ബാധിക്കുന്ന അനേകം ഘടകങ്ങള്‍ക്ക്‌ ഇന്ന് അമേരിക്കയില്‍ പ്രതികൂല സാഹചര്യമാണത്രേ ഉള്ളത്. പോരാത്തതിന് യുദ്ധം വരുത്തി വച്ച അധിക ബാധ്യതയും.

പരമ്പരാഗതമായി അമേരിക്ക സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശുഷ്കാന്തിയുള്ള ഒരു രാഷ്ട്രമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന പല യുദ്ധങ്ങളും അവരുടെ ഇംഗിതം ലക്ഷ്യമാക്കി മാത്രം വിഭാവന ചെയ്യപ്പെട്ടവയാണ്. ഇത്തരം യുദ്ധങ്ങളിലൂടെ അവര്‍ ലക്ഷ്യമിട്ടതും ആ രാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങളോ അസംസ്കൃത വസ്തുക്കളോ ഒക്കെ തന്നെയായിരുന്നു.

സ്വന്തം കഴിവുകള്‍ കൊണ്ടും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മികവുകള്‍ കൊണ്ടും ലോക രാഷ്ട്രങ്ങളില്‍ ഒന്നാമന്‍ എന്ന ഖ്യാതി നേടിയ പരമ്പരാഗത രാഷ്ട്രത്തിനാണ് ഇന്നീ ദുര്യോഗമെന്നോര്‍ക്കണം.

അമേരിക്കന്‍ ഐക്യ നാടുകള്‍ ആനയാണെങ്കില്‍ നമ്മുടെ കൊച്ചു കേരളം രൂപീക്രുതമാകുന്നതിനു മുമ്പുള്ള തിരുവിതാംകൂര്‍ വെറും അണ്ണാനാണ്. ലോക യുദ്ധം പോയിട്ട് മറ്റ് നാട്ടു രാജ്യങ്ങളായിട്ട് പോലും വഴക്കിനും വയ്യാവേലിക്കും മുതിരാതെ സമാധാനത്തില്‍ കഴിഞ്ഞു കൂടിയ ഒരു കൊച്ചു രാജ്യവും അതിലെ ദരിദ്രരായ പ്രജകളും!

ഈ പ്രജകളുടെ പിന്മുറക്കാര്‍ ഇന്ന് അമേരിക്കയില്‍ മാത്രമല്ല; ലോകത്തിന്റെ മുക്കിലും മൂലയിലും അരികിലും എല്ലാമുണ്ട്. ഇവര്‍ക്ക്‌ കിട്ടിയ വിദേശ നാണയം നമ്മുടെ കൊച്ചു കേരളത്തെ ഇത്രയുമെങ്കിലും വികസിപ്പിക്കാന്‍ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

അങ്ങനെയിരിക്കുമ്പോഴാണ് മലയാളിയെ എന്നല്ല; സാക്ഷാല്‍ അമേരിക്കയെ പോലും ഞെട്ടിക്കുന്ന തരത്തില്‍ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന നിധിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വരുന്നത്.

വലുപ്പ ചെറുപ്പം അവിടെ നില്‍ക്കട്ടെ; ഇത് രണ്ടു രാജ്യങ്ങളും അവിടുത്തെ പ്രജകളും തമ്മില്‍ നൂറ്റാണ്ടുകളായി തുടരുന്ന വൈരുദ്ധ്യങ്ങളിലെക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. എങ്ങനെയും സമ്പത്ത്‌ സ്വരൂപിക്കുകയും ആര്‍ഭാടപൂര്‍വ്വം ജീവിതം ആസ്വദിക്കുകയും ചെയ്യുന്ന സമൂഹം ഒരു വശത്ത്. ദാരിദ്ര്യത്തിന്റെ കൊടുമുടികളില്‍ കഴിയുമ്പോഴും ദൈവത്തിനും ആരാധനാലയങ്ങള്‍ക്കും പണമായും പണ്ടമായും ദാനം ചെയ്തു സ്വന്തം ദാരിദ്ര്യത്തിനു കൂടുതല്‍ ഊക്കും മിഴിവും നല്‍കിയ മറ്റൊരു സമൂഹം മറുവശത്തും!

അമേരിക്കയിലെ ഏതെങ്കിലും ദൈവാലയത്തില്‍ ഇങ്ങനെ ഒരു നിധി ശേഖരം സ്വപ്നം കാണാന്‍ കഴിയില്ല. ആരാധനാലയങ്ങള്‍ മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണെന്നതായിരിക്കാം ഒരു കാരണം. മറ്റൊന്ന്‍; വിശ്വാസികളുടെ നിലപാടുകളാണ്. അമേരിക്കയിലെ ജനങ്ങള്‍ കാലങ്ങളായി ആരാധനാലയങ്ങളെയും മതാനുഷ്ടാനങ്ങളെയും അന്ധമായി പിന്തുടരുന്നതില്‍ വൈമുഖ്യമുള്ളവരാണ്. അവരുടെ ആരോഗ്യവും സാമൂഹ്യ സുരക്ഷയും സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നുള്ള ഉറപ്പായിരിക്കാം ഈ വൈമുഖ്യത്ത്തിനു പിന്നില്‍.

മറ്റെല്ലാ സമൂഹത്തിനുമെന്നതുപോലെ അവിടുത്തെ മലയാളി സമൂഹത്തിനും സര്‍ക്കാറിന്റെ ഈ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാണ്. ഇക്കൂട്ടര്‍ക്ക്‌ ആരാധനാലയങ്ങളോടും അനുഷ്ടാനങ്ങളോടും വൈമുഖ്യമില്ലെന്നു മാത്രമല്ല; തീവ്രമായ ഒരഭിനിവേശം കൂടി ഉണ്ടെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വര്‍ധിച്ചു വരുന്ന പള്ളി വാങ്ങലുകളും അതേതുടര്‍ന്നുള്ള വിവാദങ്ങളും.

കേരളം ദാരിദ്ര്യത്തിന്റെ കൊടുമുടിയിലായിരുന്നപ്പോഴും അമേരിക്കയില്‍ കഴിയാന്‍ ഭാഗ്യം സിദ്ധിച്ച മലയാളികളുണ്ട്. അമേരിക്ക സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുമ്പോഴും അനേകം മലയാളികള്‍ അവിടെ സ്വന്തം ഭാവി കരുപ്പിടിപ്പിക്കുന്നതിന്റെ തിരക്കിലാണ്. കൈയ്യില്‍ കുറെ ഡോളറുമായി കേരളത്തില്‍ പണ്ടു ചെന്നിറങ്ങുന്നതും ഇന്നിറങ്ങുന്നതുമായി ആനയും അണ്ണാനും പോലുള്ള വ്യത്യാസമുണ്ട്.

സാമ്പത്തിക ശാസ്ത്രത്തിന്റെ സൂത്രവാക്യങ്ങള്‍ മനസിലാകാത്തവര്‍ക്കും ചില സാമ്പത്തിക സത്യങ്ങള്‍ മനസിലാക്കാന്‍ പര്യാപ്തമാണ് ഈ വ്യത്യാസം. ഇന്ത്യ സാമ്പത്തികമായ കുതിപ്പിലാണെന്നും അമേരിക്കയും അതുപോലുള്ള വികസിത രാജ്യങ്ങളും വളര്‍ച്ച മുരടിച്ച അവസ്ഥയിലുമാണെന്നതാണ് ആ സത്യം.


2011 ജൂലൈ 26, ചൊവ്വാഴ്ച

യു.കെ.യിലെ ഏറ്റവും വലിയ ബഹുജന കൂട്ടായ്മയായി യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍ കരുതപ്പെടുകയും മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്യുന്നു എന്നുള്ളത് ഏതൊരു ക്നാനായക്കാരനും അഭിമാനിക്കാന്‍ വക നല്‍കുന്നു. ക്നാനായ ഐക്യം, ശക്തി, ജനപങ്കാളിത്തം ഇതെല്ലാം വിളിച്ചോതിയ പത്താമത് കണ്‍വന്‍ഷന്‍ ഭംഗിയാക്കാന്‍ പരിശ്രമിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

റാലികളിലെ ജനക്കൂട്ടം എന്നതിലുപരിയായി സമുദായാംഗങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രസക്തി ഉള്ളതായി ആരും എവിടെയും പറഞ്ഞു കേള്‍ക്കാറില്ല. അവധിയെടുത്തും ദീര്‍ഘദൂരം യാത്ര ചെയ്തും കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി കണ്‍വന്‍ഷനില്‍ എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് സമുദായാംഗങ്ങളുടെ ആത്മാര്‍ത്ഥതയ്ക്ക് അനല്പമായ അഭിവാദ്യങ്ങള്‍...


2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഭാസ്കര പട്ടേലര്മാരും തൊമ്മിയും ...

വിവാഹം എന്നത് ക്രൈസ്തവ സഭയ്ക്ക് ഒരു കൂദാശയാണ് . മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായ ലൈംഗികത യഥേഷ്ടം ആസ്വദിക്കുന്നതിനു സ്ത്രീക്കും പുരുഷനും സമൂഹം നല്‍കുന്ന ആശീര്‍വാദം കൂടിയാകുന്നു വിവാഹം.

സമ്പന്നനും ദരിദ്രനും, പണ്ഡിതനും പാമരനും, ഉന്നത ജാതിക്കാരനും ഹീനജാതിക്കാരനും തങ്ങള്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല ഇണയെ വിവാഹം ചെയ്തു ലൈംഗികത ആസ്വദിക്കുന്നവരാണ്. മറ്റു പല കാരണങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയമായി വിവാഹ ബന്ധം വേര്‍ പെടുന്നതും സര്‍വ്വ സാധാരണമാണ്. അപൂര്‍വ്വം ചില കേസുകളില്‍ ലൈംഗികത തന്നെയും കാരണമാകാറുണ്ട്.

ഇത്രയൊക്കെ കൊട്ടിഘോഷിക്ക പ്പെടുന്ന വിവാഹങ്ങളുടെ ആപേക്ഷികത എന്ന് പറയുന്നത് ഒന്നുകില്‍ വിവാഹ മോചനം വരെയോ അതുമല്ലെങ്കില്‍ ജീവിത പങ്കാളികളില്‍ ഒരാളുടെ മരണം വരെയോ മാത്രമാണ്.

കേരള സമൂഹത്തില്‍ നാമ മാത്രമായ ക്നാനായ സമുദായം വിവാഹവുമായി ബന്ധപ്പെട്ടു രണ്ടു കാര്യങ്ങളില്‍ ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന്; വിവാഹ ആര്‍ഭാടങ്ങള്‍ക്കു ചെലവഴിക്കുന്ന ഭീമമായ തുക. രണ്ടു; വിവാഹ മോചനം ആവശ്യപ്പെട്ടു വിധിയും കാത്തു കഴിയുന്നവരുടെ ബാഹുല്യം.

ഈ രണ്ടു വസ്തുതകള്‍ വേണ്ട വിധം സമുദായ നേതൃത്വം കണക്കിലെടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. വിവാഹം

ആശീര്‍വ ദി ക്കുന്നതിന് ഒരു കാര്‍മ്മികന്‍ വേണം. സാധാരണ നിലയില്‍ ഇടവക വൈ ദി കനെയാണ് വിശ്വാസികള്‍ ഇതിനു വേണ്ടി ആശ്രയിക്കുന്നത്. നിസഹായരും സാമ്പത്തിക ഞെരുക്കം ആവശ്യത്തില്‍ കവിഞ്ഞും അനുഭവിക്കുന്ന ചിലര്‍ ക്കെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടവക വികാരിമാരില്‍ നിന്നും കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായി ട്ടുണ്ട്. ദേശ കുറി, വിളിച്ചു ചൊല്ല്, ചെറുക്കന്റെയോ പെണ്ണിന്റെയോ അവധി തീരുന്നതിനു മുമ്പ് കല്ല്യാണം നടത്തുന്നതിനുള്ള സാങ്കേതിക ബുദ്ധി മുട്ട് എന്ന് വേണ്ട,

എന്തിനും ഏതിനും മുടക്ക് ന്യായം പറഞ്ഞു ബുദ്ധിമുട്ടിക്കുന്ന "ദൈവ ദാസന്മാര്‍ക്ക്" പഞ്ഞമില്ലാത്ത സമുദായം കൂടിയായിരുന്നു നമ്മുടേത്‌.

ഇന്ന് ചിത്രം കുറേക്കൂടി മാറിയിരിക്കുന്നു. ഒരു വൈദിക ന്റെ സ്ഥാനത്ത് ഒന്‍പതും പന്ത്രണ്ടും ഇരുപതും വൈദികരാണ്‌ വിവാഹം ആശീര്‍വ ദി ക്കാനെത്തുന്നത് !

വൈദികരുടെ എണ്ണം വര്‍ധിപ്പിച്ച് മത്സരിച്ച് മടുത്തവര്‍ പുതിയ കളികളുമായി രംഗം കൊഴുപ്പിക്കുകയാണ്. ഇടയ ശ്രേഷ്ഠ നെയാണ് ഇതിനവര്‍ കരുവാക്കിയിരിക്കുന്നത്. ഈ കളികള്‍ കൊണ്ട് ആര്‍ക്കെന്തു നേട്ടം?

ഇടയ ശ്രേഷ്ടന്‍ ഇത്തരം കാര്യങ്ങളില്‍ പാലിക്കുന്ന മാനദണ്ഡം എന്താണ്? പണക്കൊഴുപ്പ് കൂടുന്നതിനനുസരിച്ച് വിളിച്ചാല്‍ വിളിക്കുന്നിടത്ത് പറന്നെത്തുന്ന വിധേയത്വമാണോ ഇടയ ശ്രേഷ്ടന് വിശ്വാസിയോട് ഉണ്ടാകേണ്ടത്?

സാധാരണ വിശ്വാസി ഇതില്‍ നിന്നും എന്ത് ഗുണപാഠം പഠിക്കണം? അവനെ തൃപ്തിപ്പെടുത്തുന്ന എന്ത് വിശദീകരണമാണ് നല്‍കാനുള്ളത്? പ്രബോധനങ്ങളും പ്രവര്‍ത്തികളും കൊണ്ടുള്ള ഇത്തരം ഞാണിന്മേല്‍ കളികള്‍ സത്യസന്ധരായ വിശ്വാസികളുടെ ആത്മ ബോധങ്ങളില്‍ അജീര്‍ണ്ണ തയുടെ മനം പുരട്ടല് കള്‍ക്ക് കാരണമായേക്കാം.